ഭവന ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുന്നതിനുള്ള കാനഡയുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഫെഡറൽ സർക്കാരും ആൽബർട്ട പ്രവിശ്യയും ചേർന്ന് 200 മില്യൺ ഡോളർ മൂല്യമുള്ള ഒരു സുപ്രധാന ഭവന പദ്ധതിക്ക് കരാർ ഒപ്പിട്ടു. “അഫോർഡബിൾ ഹൗസിംഗ് പാർട്ണർഷിപ്പ് പ്രോഗ്രാം” എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, പ്രവിശ്യയിലുടനീളം താങ്ങാനാവുന്ന ഭവന യൂണിറ്റുകൾ സൃഷ്ടിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നു. മൊത്തം നിക്ഷേപത്തിൽ, കാൽഗറി നഗരത്തിനാണ് ഏറ്റവും വലിയ വിഹിതമായ 117.1 മില്യൺ ഡോളർ അനുവദിച്ചിരിക്കുന്നത്. ഫെഡറൽ സർക്കാർ ആൽബർട്ടയുടെ സംഭാവനയ്ക്ക് തുല്യമായ തുക നൽകുന്ന ഈ പദ്ധതി, ഭവനരഹിതരായവർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. കുടുംബ വരുമാനത്തിന്റെ 30% എന്ന നിലയിൽ ഭവനച്ചെലവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്
ഭവനം എന്നത് കാനഡയിൽ എല്ലാ ഭരണതലങ്ങളുടെയും പങ്കാളിത്തം ആവശ്യമായ ഒരു മേഖലയാണെന്നാണ് എഡ്മൺടൺ എം.പിയും പ്രെയറീസ് എക്കണോമിക് ഡെവലപ്മെന്റ് മന്ത്രിയുമായ എലീനോർ ഒൽഷെവ്സ്കി പറഞ്ഞത്. 2023-2031 കാലയളവിൽ ആൽബർട്ടയിൽ 82,000 താങ്ങാനാവുന്ന ഭവന യൂണിറ്റുകൾ ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാമൂഹ്യ സേവന മന്ത്രി ജേസൺ നിക്സൺ കൂട്ടിച്ചേർത്തു. ഈ പുതിയ പദ്ധതിയിലൂടെ 25 പുതിയ നിർമ്മാണങ്ങൾ വഴി 2,300-ലധികം താങ്ങാനാവുന്ന ഭവന യൂണിറ്റുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബ വരുമാനത്തിന്റെ 30% എന്ന നിലയിൽ ഭവനച്ചെലവ് നിയന്ത്രിക്കാനും ഈ പദ്ധതി ഊന്നൽ നൽകുന്നു. വിദ്യാർത്ഥികൾ, യുവാക്കൾ, ഭവനരഹിതർ എന്നിവർക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്.
ധനസഹായ വിതരണത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ: കാൽഗറിയിലെ 9 സംഘടനകൾക്ക് $117.1 ദശലക്ഷം ലഭിക്കുമ്പോൾ, എഡ്മൺട്ടണിലെ 5 സംഘടനകൾക്ക് $41.4 ദശലക്ഷം ലഭിക്കും. ആൽബർട്ടയിലെ മറ്റ് മേഖലകൾക്ക് $44.6 ദശലക്ഷം വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള മാർക്കറ്റ് നിരക്കിൽ വാടകയുള്ള വീടുകൾക്ക് സർക്കാർ വാടക സബ്സിഡികൾ നൽകി അവയെ താങ്ങാനാവുന്നവയാക്കുന്ന മാതൃകയാണ് നിക്സൺ വിശദീകരിച്ചത്. 2024–25 റിപ്പോർട്ട് പ്രകാരം, ആൽബർട്ട സർക്കാർ കഴിഞ്ഞ വർഷം 388 പുതിയ ഭവന യൂണിറ്റുകൾ നിർമ്മിക്കുകയും 410 വാടക സബ്സിഡികൾ നൽകുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഭവനരഹിതത്വം നേരിടാനും, വിദ്യാർത്ഥികൾക്കും താഴ്ന്ന വരുണക്കാർക്കും ഭവനം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഈ സംയുക്ത നിക്ഷേപം ആൽബർട്ടയുടെ ഭവന രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.


