ഒട്ടാവ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ അതിനൂതനമായ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ രണ്ട് കാനഡക്കാർക്ക് ഏകദേശം 23 മില്യൺ ഡോളർ നഷ്ടമായി. ഒന്റാറിയോയിൽ നിന്നുള്ള രണ്ട് വ്യക്തികളാണ് ഈ വൻ കെണിയിൽ അകപ്പെട്ടതെന്ന് കനേഡിയൻ പോലീസ് സ്ഥിരീകരിച്ചു. ഇലോൺ മസ്കിനെപ്പോലെയുള്ള പ്രമുഖ വ്യക്തികളുടെ എഐ നിർമ്മിത ഡീപ് ഫേക്ക് വീഡിയോകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിച്ചത്. ഇത്തരം വ്യാജ വീഡിയോകളിൽ വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന ക്രിപ്റ്റോ നിക്ഷേപ പദ്ധതികളെ പ്രമുഖർ പുകഴ്ത്തി സംസാരിക്കുന്നത് കണ്ടാണ് ഇവർ ചതിക്കുഴിയിൽ വീണത്.
തട്ടിപ്പിന് ഇരയായ ഒരാൾക്ക് 15.5 മില്യൺ ഡോളറും മറ്റൊരാൾക്ക് 7.5 മില്യൺ ഡോളറുമാണ് നഷ്ടമായത്. നിക്ഷേപകർക്ക് അവരുടെ ലാഭം കാണിക്കുന്നതിനായി കൃത്രിമമായി നിർമ്മിച്ച വെബ്സൈറ്റുകളും ആപ്പുകളും തട്ടിപ്പുകാർ ഉപയോഗിച്ചിരുന്നു. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിക്കുമ്പോൾ വലിയ ലാഭം ലഭിക്കുന്നുണ്ടെന്ന് തോന്നിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം, ഇവരുടെ ജീവിത സമ്പാദ്യവും റിട്ടയർമെന്റ് ഫണ്ടുകളും മുഴുവനായി നിക്ഷേപിപ്പിക്കുകയായിരുന്നു.
നിക്ഷേപിച്ച പണം തിരികെ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. പണം വിട്ടുനൽകുന്നതിനായി വീണ്ടും വലിയ തുകകൾ ടാക്സ് ഇനത്തിൽ ആവശ്യപ്പെട്ടതോടെ ഇരകൾക്ക് ചതി മനസ്സിലായി. എന്നാൽ അപ്പോഴേക്കും തട്ടിപ്പുകാർ പണം സുരക്ഷിതമായി മാറ്റിയിരുന്നു. ക്രിപ്റ്റോ കറൻസി വഴിയുള്ള ഇടപാടുകൾ ആയതിനാൽ പണം തിരികെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എഐ ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ ആന്റി ഫ്രോഡ് സെന്റർ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Don’t fall into the trap!: Ontario residents lost 23 million dollars!



