അമേരിക്കൻ താരിഫുകൾ കാരണം ഒന്റാരിയോ പ്രവിശ്യയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 38,000 തൊഴിലുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. പ്രവിശ്യയുടെ സാമ്പത്തിക മേൽനോട്ട സമിതി പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഈ വർഷം രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. 2023-ലെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ 5.2 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012-ന് ശേഷമുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ താരിഫുകളാണ് ഈ തൊഴിൽ നഷ്ടങ്ങൾക്ക് പ്രധാന കാരണം. നിർമ്മാണ മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഈ മേഖലയിൽ മാത്രം 29,400 ജോലികൾ നഷ്ടപ്പെട്ടു. ഇതിനുപുറമെ, ബിസിനസ്, ബിൽഡിങ്, സപ്പോർട്ട് സർവീസസ് മേഖലകളിൽ 14,900 തൊഴിലുകളും ഗതാഗതം, വെയർഹൗസിങ്, കൃഷി തുടങ്ങിയ മേഖലകളിലും കാര്യമായ തൊഴിൽ നഷ്ടം സംഭവിച്ചു. ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, സാങ്കേതിക സേവനങ്ങൾ എന്നീ മേഖലകളിൽ നേരിയ തോതിൽ തൊഴിൽ വളർച്ചയുണ്ടായെങ്കിലും, വ്യാവസായിക മേഖലയിലെ നഷ്ടം നികത്താൻ ഇത് പര്യാപ്തമായിരുന്നില്ല.
സർക്കാരിന്റെ വീഴ്ചയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ട്രംപിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് ഒന്റാരിയോയെ സംരക്ഷിക്കുമെന്ന് ഡഗ് ഫോർഡ് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കാനായില്ലെന്ന് എൻ.ഡി.പി, ലിബറൽ പാർട്ടികൾ കുറ്റപ്പെടുത്തി. എന്നാൽ, തൊഴിലുകൾ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ധനമന്ത്രിയുടെ വക്താവ് അറിയിച്ചു. താരിഫ് ബാധിച്ച വ്യവസായങ്ങൾക്ക് 70 മില്യൺ ഡോളറിന്റെ ധനസഹായവും കൂടാതെ 1 ബില്യൺ ഡോളറിന്റെ അടിയന്തര വായ്പകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ താരിഫ് ദുരിതാശ്വാസ നടപടികൾ ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമാകില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Ontario jobs crisis: 38,000 jobs lost due to U.S. tariffs



