ഗാസ : ഇസ്രായേൽ–ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയും ഈജിപ്തും തമ്മിലുള്ള റഫാഹ് അതിർത്തി നിയന്ത്രണങ്ങളോടെ തുറന്നതായി ഗാസ. തിങ്കളാഴ്ച മുതൽ ആരംഭിച്ച ഈ നടപടി വെടിനിർത്തൽ പ്രക്രിയയിലെ നിർണ്ണായക ഘട്ടമാണെങ്കിലും പ്രായോഗികമായി പരിമിതമായ ആളുകൾക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്.
റഫാഹ് അതിർത്തി പ്രവർത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഓരോ ദിശയിലേക്കും 50 പാലസ്തീനികൾക്ക് വീതം യാത്ര ചെയ്യാമെന്ന് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്രായേലും ഈജിപ്തും സംയുക്തമായി നടത്തുന്ന പരിശോധനകൾക്ക് പുറമെ യൂറോപ്യൻ യൂണിയൻ നിരീക്ഷണ ഏജന്റുമാരുടെ മേൽനോട്ടത്തിലുമാണ് യാത്രാ നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. ഗാസയിൽ അടിയന്തര ചികിത്സ ആവശ്യമുള്ള 20,000-ത്തോളം പേർ അതിർത്തി കടക്കാൻ കാത്തിരിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതിനായി 150-ഓളം ആശുപത്രികൾ സജ്ജമാക്കിയതായും ഒഴിപ്പിക്കപ്പെടുന്നവർക്കായി അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഈജിപ്ഷ്യൻ റെഡ് ക്രസന്റ് അറിയിച്ചു.
2024 മേയിൽ ഇസ്രായേൽ സൈന്യം റഫാഹ് കവാടം പിടിച്ചെടുത്തതോടെയാണ് ഗതാഗതം പൂർണ്ണമായും നിലച്ചത്. അമേരിക്കയുടെ ഇടനിലയിൽ നടന്ന ചർച്ചകൾക്കൊടുവിൽ, അവസാന ബന്ദിയുടെ മൃതദേഹം കൂടി കൈമാറിയതോടെയാണ് അതിർത്തി വീണ്ടും തുറക്കാൻ ധാരണയായത്. സംഘർഷം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജെറുസലേമിലെയും ആശുപത്രികളെ ആശ്രയിക്കുന്നത് ഇസ്രായേൽ നിരോധിച്ചിരുന്നു. ഇതോടെയാണ് ഈജിപ്തിലെ ആശുപത്രികളിലേക്ക് രോഗികളെ മാറ്റാൻ തീരുമാനമായത്.
അതിർത്തി തുറക്കുന്ന നടപടികൾ പുരോഗമിക്കുമ്പോഴും ഗാസയിൽ അക്രമ സംഭവങ്ങൾക്ക് കുറവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖാൻ യൂനിസിലെ ക്യാമ്പിന് നേരെയുണ്ടായ നാവികസേനാ ആക്രമണത്തിൽ മൂന്ന് വയസ്സുകാരൻ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വെടിവയ്പ്പിൽ 520-ലധികം പാലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഹമാസിനെ നിരായുധമാക്കുന്നതും ഗാസ പുനർനിർമ്മാണവും ഉൾപ്പെടുന്ന വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rafah border opens with restrictions: 20,000 people waiting for treatment, only 50 people allowed to travel in each direction


