മസ്‌കറ്റ്: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് പ്രത്യേക ഗതാഗത ഫീസ് ഏർപ്പെടുത്തില്ലെന്ന് ഒമാൻ ഗതാഗത മന്ത്രി സെയ്ദ് ബിൻ ഹമൗദ് ബിൻ സയീദ് അൽ മാവാലി. കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാനൊപ്പം ചേർന്ന് പണം ഈടാക്കണമെന്ന നിർദ്ദേശം തള്ളിക്കൊണ്ടാണ് ഒമാൻ സംസാരിച്ചത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചുള്ള എല്ലാ ഗതാഗത കരാറുകളിലും രാജ്യം ഒപ്പുവെച്ചിട്ടുണ്ടെന്നും നിലവിലെ രീതിയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 14 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിൻ്റെ ഭാഗമായാണ് ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താമെന്ന നിർദ്ദേശം ഇറാൻ മുന്നോട്ടുവെച്ചത്. യുദ്ധത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി ഈ വരുമാനം ഉപയോഗിക്കാനായിരുന്നു ഇറാൻ്റെ നീക്കം. എന്നാൽ പരമ്പരാഗതമായി അന്താരാഷ്ട്ര കപ്പൽപാതയായി കണക്കാക്കപ്പെടുന്ന ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷമാണ് ബുധനാഴ്ച മേഖലയിൽ വെടിനിർത്തലിന് ധാരണയായത്. ഫെബ്രുവരി 28 മുതൽ അടഞ്ഞുകിടക്കുന്ന ഹോർമുസ് പാത തുറക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ നടക്കും. യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ കപ്പലുകൾക്ക് ഫീസ് ഏർപ്പെടുത്തുന്ന നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. ചരക്ക് നീക്കം സുഗമമാക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും സാമ്പത്തിക വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഈ രാജ്യങ്ങളുടെ നിലപാട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Oman rejects Iran's proposal to not charge toll in the Strait of Hormuz




