കുവൈറ്റ്: കുവൈറ്റിൽ ഒന്നിലധികം അമേരിക്കൻ സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനങ്ങളിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും ഇവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയതായും ഔദ്യോഗിക വക്താവ് അറിയിച്ചു. അപകടകാരണം വ്യക്തമാക്കാൻ യുഎസ് സേനയുമായി ചേർന്ന് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ അമേരിക്കൻ യുദ്ധവിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, പ്രതിരോധ സംവിധാനത്തിന്റെ പാളിച്ചയാണെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ മൂന്നാം ദിവസവും തുടരുകയാണ്. കുവൈറ്റിലെ യുഎസ് എംബസി, അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റാ സെന്റർ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. ദുബായ് ഉൾപ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് ഇന്നും ഡ്രോണുകൾ എത്തി. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും വിവരമുണ്ട്. സ്ഥിതിഗതികൾ വഷളായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി. കൊച്ചിയിൽ നിന്ന് മാത്രം ഇന്ന് 44 സർവീസുകൾ മുടങ്ങി; മൂന്ന് ദിവസത്തിനിടെ കൊച്ചിയിൽ നിന്നുള്ള 73 സർവീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്ന് 20 സർവീസുകളും തിരുവനന്തപുരത്തു നിന്ന് 20 സർവീസുകളും ഇന്ന് റദ്ദാക്കി. മസ്‌കറ്റിലേക്കുള്ള ഒമാൻ എയർ, ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസ് എന്നിവ മാത്രമാണ് നിലവിൽ ഭാഗികമായി സർവീസ് നടത്തുന്നത്. ആയിരക്കണക്കിന് പ്രവാസികളാണ് ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
അതേസമയം, അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി ആവർത്തിച്ചു. പശ്ചിമേഷ്യയെ കുഴപ്പത്തിലാക്കിയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. മേഖലയിൽ യുദ്ധഭീതി പടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കേരളം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Not one, but several American military planes crashed in Kuwait; Crew members are safe, reports say!



