ലോസ് ഏഞ്ചൽസ്: ഖത്തർ എയർവേയ്‌സ് വിമാനത്തിൽ വെച്ച് 85-കാരനായ സസ്യാഹാരിയായിരുന്ന യാത്രക്കാരൻ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ എയർലൈൻസിനെതിരെ കേസ്. മുൻകൂട്ടി സസ്യാഹാരം ഓർഡർ ചെയ്തിട്ടും മാംസം അടങ്ങിയ സാധാരണ ഭക്ഷണം നൽകുകയും, അതിലെ മാംസം ‘ഒഴിവാക്കി കഴിക്കാൻ’ വിമാനത്തിലെ ജീവനക്കാർ നിർദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് ദാരുണമായ സംഭവം.
റിട്ടയേർഡ് കാർഡിയോളജിസ്റ്റായ ഡോ. അശോക ജയവീരയാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്. 2023 ജൂൺ 30-ന് ലോസ് ഏഞ്ചൽസിൽ നിന്ന് കൊളംബോയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. 15.5 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഡോ. ജയവീര പ്രത്യേകമായി സസ്യാഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിമാനത്തിൽ സസ്യാഹാരം ലഭ്യമല്ലെന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് അദ്ദേഹത്തെ അറിയിച്ചു.
തുടർന്ന് മാംസം അടങ്ങിയ സാധാരണ ഭക്ഷണം നൽകിയ ശേഷം, അതിലെ മാംസം ഒഴിവാക്കി കഴിക്കാൻ ജീവനക്കാർ നിർദേശിച്ചു. ഇത് അനുസരിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ജയവീരയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്തത്.
വിമാനജീവനക്കാർ ഉടൻ തന്നെ സഹായം നൽകാൻ ശ്രമിക്കുകയും ‘മെഡ്എയർ’ (MedAire) വഴി വിദൂര മെഡിക്കൽ ഉപദേശം തേടുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ നില വഷളായി. തുടർന്ന് വിമാനം സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ അടിയന്തരമായി ഇറക്കി. ജയവീരയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2023 ഓഗസ്റ്റ് 3-ന് മരണം സ്ഥിരീകരിച്ചു. ഭക്ഷണം അബദ്ധവശാൽ ശ്വാസകോശത്തിലേക്ക് പോയതു മൂലമുണ്ടാകുന്ന ‘ആസ്പിരേഷൻ ന്യുമോണിയ’ (Aspiration Pneumonia) ആണ് മരണകാരണം.
ഭക്ഷണം നൽകുന്നതിലും അടിയന്തര വൈദ്യസഹായം നൽകുന്നതിലും എയർലൈൻസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ഡോ. അശോക ജയവീരയുടെ മകൻ സൂര്യ ജയവീര ഖത്തർ എയർവേയ്‌സിനെതിരെ ‘തെറ്റായ മരണത്തിന്’ (Wrongful Death) കേസ് ഫയൽ ചെയ്തിരിക്കുകയാണ്. $128,821 ഡോളർ (ഏകദേശം 1.07 കോടി രൂപ) നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം നൽകാതിരിക്കുകയും വൈദ്യസഹായം വൈകിക്കുകയും ചെയ്തത് മുതിർന്ന യാത്രക്കാരോടും പ്രത്യേക ഭക്ഷണക്രമം ആവശ്യമുള്ളവരോടും വിമാനക്കമ്പനികൾ കാണിക്കേണ്ട ജാഗ്രതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അന്താരാഷ്ട്ര വിമാനയാത്രകളിലെ അപകടങ്ങൾക്ക് എയർലൈനുകളുടെ ബാധ്യതയെക്കുറിച്ച് പ്രതിപാദിക്കുന്ന അന്താരാഷ്ട്ര ഉടമ്പടിയായ ‘മോൺട്രിയൽ കൺവെൻഷൻ’ (Montreal Convention) പ്രകാരം ഖത്തറും യുഎസും അംഗങ്ങളാണ്.
ഈ ഉടമ്പടി പ്രകാരം വിമാനത്തിലെ മരണം, പരിക്ക് എന്നിവയ്ക്ക് എയർലൈനുകൾക്ക് $175,000 ഡോളർ വരെ (ഏകദേശം 1.45 കോടി രൂപ) നഷ്ടപരിഹാര ബാധ്യതയുണ്ട്. പ്രത്യേക ഭക്ഷണക്രമം ആവശ്യമുള്ള യാത്രക്കാർക്ക് വിമാനയാത്രകളിൽ ബുദ്ധിമുട്ടുണ്ടാകുന്നത് ഇത് ആദ്യമായല്ല. കടുത്ത അണ്ടിപ്പരിപ്പ് (nut) അലർജിയുള്ള ബ്രിട്ടീഷ് റിയാലിറ്റി താരം ജാക്ക് ഫൗളറിന് കഴിഞ്ഞ വർഷം ഖത്തർ എയർവേയ്‌സ് വിമാനത്തിൽ അണ്ടിപ്പരിപ്പ് ചേർത്ത ചിക്കൻ കറി നൽകിയത് ജീവൻ അപകടത്തിലാക്കിയിരുന്നു.
Non-veg food was served instead of vegetarian food on the flight; 85-year-old man dies of hunger after not getting vegetarian food; Case filed for compensation
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



