വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര തർക്കങ്ങൾക്ക് അറുതി വരുത്തി നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതായി ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ധാരണകൾ പുറത്തുവന്നത്. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും അവസാനിപ്പിക്കുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി ഇതോടെ ഒഴിവാകും. കൂടാതെ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വ്യാപാര നിയന്ത്രണങ്ങളും തീരുവകളും ‘പൂജ്യം’ ശതമാനത്തിലേക്ക് കുറയ്ക്കാനും ധാരണയായിട്ടുണ്ട്. ഊർജ്ജം, സാങ്കേതികവിദ്യ, കാർഷികം, കൽക്കരി തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയതായി ട്രംപ് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കലുഷിതമായിരുന്നു. പുതിയ കരാറിലൂടെ ഈ പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. അമേരിക്കയുമായുള്ള കരാറിൽ അതീവ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ (X) കുറിച്ചു. 140 കോടി ജനങ്ങൾക്ക് വേണ്ടി ട്രംപിന് നന്ദി അറിയിച്ച അദ്ദേഹം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് വലിയ അവസരങ്ങൾ തുറക്കുമെന്നും കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ച് ഒരാഴ്ച തികയും മുൻപാണ് അമേരിക്കയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. പുതിയ കരാർ പുറത്തുവന്നതോടെ യുഎസ് ഓഹരി വിപണിയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. അതേസമയം, നികുതി 18 ശതമാനമായി നിശ്ചയിച്ചത് മുൻപത്തെ 2.5 ശതമാനത്തേക്കാൾ കൂടുതലാണെന്ന വിമർശനവുമായി അമേരിക്കയിലെ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്.
No Russian oil; Modi and Trump lift trade restrictions; Tax shackles loosen
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



