യെമനിലെ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ അത്ഭുതമില്ലെന്നും ഈ കേസിൽ വർഷങ്ങളായി വലിയ സമ്മർദ്ദവും മധ്യസ്ഥത വഹിക്കാൻ വിവിധ കോണുകളിൽനിന്ന് നിരവധി നീക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചെന്ന ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുൻപ് തലാലിന്റെ സഹോദരൻ ബിബിസി അറബിക്കിന് നൽകിയ അഭിമുഖത്തിലും കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ‘ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരം കാരണവും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു. അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കണം. വധശിക്ഷയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല. ഇന്ത്യൻ മാധ്യമങ്ങളിൽ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതിൽ ഖേദമുണ്ട്. സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിലും വിഷമമുണ്ട്. എന്ത് തർക്കമായാലും എന്ത് കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല’ അബ്ദു ഫത്താഹ് മഹ്ദി വ്യക്തമാക്കി.
വധശിക്ഷ മാറ്റിവച്ചതായി തങ്ങൾക്ക് ഇതേവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഫത്താഹ് മഹ്ദി പറയുന്നു. വധശിക്ഷ നടപ്പാക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്ന് ശിക്ഷ മാറ്റിവച്ചോ എന്ന് അന്വേഷിച്ച് അറ്റോർണി ജനറലിന് സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ‘എത്ര സമയം വൈകിയാലും വധശിക്ഷ നടപ്പാക്കുക തന്നെ വേണമെന്ന് വ്യക്തമാക്കിയ മഹ്ദി തങ്ങൾക്ക് മുന്നിലുള്ളതും ഇതുവരെ വന്നതുമായ മുഴുവൻ വാഗ്ദാനങ്ങളും നിരസിക്കുന്നതായും അറിയിച്ചു.



