ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്കാണ് പുതിയ തീരുമാനം തിരിച്ചടിയാകുക. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് റെയിൽവേ യാത്രാനിരക്ക് വർധിപ്പിക്കുന്നത്.
ഹ്രസ്വദൂര യാത്രക്കാരെ ബാധിക്കാത്ത രീതിയിലാണ് നിരക്ക് പരിഷ്കരണം നടപ്പിലാക്കുന്നത്. ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. എന്നാൽ 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് ഓർഡിനറി ക്ലാസിൽ കിലോമീറ്ററിന് ഒരു പൈസ വീതം അധികം നൽകണം. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വർധന ഏർപ്പെടുത്തിയിരിക്കുന്നത്.
നിരക്ക് വർധനവിലൂടെ സാമ്പത്തിക വർഷം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, നോൺ-എസി ട്രെയിനിൽ 500 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരു യാത്രക്കാരൻ ഇനി മുതൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന് പുറമെ 5 രൂപ കൂടി അധികം നൽകേണ്ടി വരും. ദീർഘദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ തോതിലുള്ള സാമ്പത്തിക ബാധ്യത വരുത്തിവെക്കും.
പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രയിലും ഈ മാറ്റം പ്രകടമാകും. ഡൽഹിയിൽ നിന്ന് പട്നയിലേക്കുള്ള (ഏകദേശം 1000 കിലോമീറ്റർ) തേർഡ് എസി യാത്രയ്ക്ക് ടിക്കറ്റ് നിരക്കിൽ 20 രൂപയുടെ വർധനവുണ്ടാകും. അതുപോലെ, ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള (1386 കിലോമീറ്റർ) രാജധാനി എക്സ്പ്രസ് യാത്രയ്ക്ക് നിലവിലുള്ള നിരക്കിനേക്കാൾ ഏകദേശം 27 രൂപയോളം അധികം നൽകേണ്ടി വരും.
നേരത്തെ ജൂലൈ ഒന്നിനും റെയിൽവേ സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. അന്നും മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു പൈസയും എസി ക്ലാസുകൾക്ക് രണ്ട് പൈസയുമാണ് വർധിപ്പിച്ചത്. ആധുനികവൽക്കരണവും പ്രവർത്തനച്ചെലവും മുൻനിർത്തിയാണ് നിരക്ക് പരിഷ്കരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ച് ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ തീരുമാനം തിരിച്ചടിയാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Train ticket prices increased: Setback for long-distance passengers; new rates effective from December 26



