ഫ്രെഡറിക്ടൺ: പ്രവിശ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ബജറ്റിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ന്യൂ ബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ട്. ബിസിനസ് പ്രമുഖരും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്ത വാർഷിക ‘സ്റ്റേറ്റ് ഓഫ് ദ പ്രൊവിൻസ്’ പരിപാടിയിലാണ് പ്രീമിയർ പ്രവിശ്യയുടെ നിലവിലെ സാമ്പത്തിക സാഹചര്യം വ്യക്തമാക്കിയത്.
ലഭ്യമായ സാമ്പത്തിക സ്രോതസ്സുകൾ പരിമിതമാണെന്നും ജി.ഡി.പി നിരക്കിൽ ഇടിവുണ്ടായിട്ടുണ്ടെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന ബജറ്റ് കമ്മി പരിഹരിക്കുന്നതിനുള്ള പുതിയ സാമ്പത്തിക വികസന പദ്ധതികൾ അടുത്ത ആഴ്ച പൊതുജനങ്ങൾക്കായി സമർപ്പിക്കും. നവംബറിലെ കണക്കുകൾ പ്രകാരം 834.7 മില്യൺ ഡോളറാണ് പ്രവിശ്യയുടെ ബജറ്റ് കമ്മി. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് ഇത് ഒരു ബില്യൺ ഡോളർ വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
സർക്കാർ പ്രഖ്യാപനത്തെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഗ്ലെൻ സാവോയ് രംഗത്തെത്തി. സർക്കാർ ഖജനാവ് അശാസ്ത്രീയമായി ചെലവഴിച്ചതാണ് റെക്കോർഡ് കമ്മിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. അക്കൗണ്ടുകൾ സന്തുലിതമാക്കുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (HST) വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രീമിയർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകൾക്ക് ചെലവ് ചുരുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൗസിംഗ് ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലും പരിശോധന ഉണ്ടാകുമെന്ന് ഹൗസിംഗ് മന്ത്രി ഡേവിഡ് ഹിക്കി അറിയിച്ചു. സർക്കാരിന്റെ അടിസ്ഥാന ചുമതലകളുമായി പൊരുത്തപ്പെടാത്ത പദ്ധതികൾ പുനഃപരിശോധിക്കാനാണ് നീക്കം. വരും ദിവസങ്ങളിൽ പുറത്തിറങ്ങുന്ന മൂന്നാം പാദ സാമ്പത്തിക റിപ്പോർട്ടോടെ പ്രവിശ്യയുടെ സാമ്പത്തിക നിലയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick in financial crisis; Premier Susan Holt faces tough decisions



