പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിൽ ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശന വിവരം ഔദ്യോഗികമായി അറിയിച്ചത്. സന്ദർശന വേളയിൽ മോദി ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ സന്ദർശനത്തെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. 150 കോടി ജനസംഖ്യയുള്ള വലിയൊരു രാജ്യമാണ് ഇന്ത്യയെന്നും അവിടുത്തെ ജനങ്ങൾക്ക് ഇസ്രായേലിനോടുള്ള മനോഭാവം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യൻ സമാധാന ചർച്ചകളും സന്ദർശനത്തിൽ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്.
ജർമ്മൻ ചാൻസലർ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇസ്രായേലുമായി പ്രതിരോധ മേഖലയിലടക്കം നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും നിരവധി രാജ്യങ്ങൾ ഇസ്രായേലുമായി സഹകരിക്കാൻ മുന്നോട്ടുവരുന്നുണ്ട്. നൂതന സാങ്കേതികവിദ്യയിലും ഇന്നൊവേഷനിലും ലോകത്തെ നയിക്കുന്ന ശക്തിയായതിനാലാണ് കൂടുതൽ രാജ്യങ്ങൾ ഇസ്രായേലുമായി സഹകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി പ്രതിരോധം, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, കൃഷി തുടങ്ങിയ മേഖലകളിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകളും സന്ദർശന വേളയിൽ പുരോഗമിക്കുമെന്ന് കരുതപ്പെടുന്നു. മോദിയുടെ വരവ് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിക്ക് (IMEC) ഉത്തേജനം നൽകുന്നതിനും സഹായിക്കുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Narendra Modi to visit Israel soon; Benjamin Netanyahu officially announces PM’s visit


