പാലക്കാട്: കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ വലിയൊരു സന്ദേശം ജനങ്ങൾ നൽകുമെന്നും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ വഞ്ചിക്കുകയാണെന്നും വികസന കാര്യത്തിൽ ഇരുമുന്നണികൾക്കും ഒരേ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. കൽപാത്തി ക്ഷേത്രത്തെ സ്മരിച്ചും കേരളത്തിലെ നവോത്ഥാന നായകരെ പ്രണമിച്ചുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
കേരളത്തിലെ രാഷ്ട്രീയ പോരാട്ടത്തിൽ ബിജെപി മാത്രമാണ് യഥാർത്ഥ ‘എ ടീം’ എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എൽഡിഎഫും യുഡിഎഫും പരസ്പരം ബി ടീമുകളാണെന്ന് ആരോപിക്കുമ്പോഴും അവർ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ബിജെപിയെ മാത്രമാണ്. കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ കഴിഞ്ഞ കാലങ്ങളിലെ എല്ലാ കുംഭകോണങ്ങളും പുറത്തുകൊണ്ടുവരുമെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. “മാറാത്തത് ഇനി മാറും, കേരളം വളരും” എന്നത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളം ഇന്ന് അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ കടക്കെണിയിലാണ്. ജനങ്ങൾക്ക് അവകാശപ്പെട്ട പണം എൽഡിഎഫുകാരുടെ കീശയിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനം. പാലക്കാട് മണ്ഡലത്തിൽ ദശാബ്ദങ്ങളോളം ഇടത്-വലത് എംഎൽഎമാർ ഭരിച്ചിട്ടും വികസനം എത്തിയില്ലെന്നും കേന്ദ്രത്തിൽ ബിജെപി വന്ന ശേഷമാണ് ജില്ലയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ ബിജെപിക്കൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Prime Minister Narendra Modi stated that Kerala’s general attitude is favorable to the NDA



