അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ ആഴങ്ങളിൽ നിന്ന് നിഗൂഢമായ റേഡിയോ തരംഗങ്ങൾ കണ്ടെത്തിയത് ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി അന്റാർട്ടിക് ഇംപൾസീവ് ട്രാൻസിയന്റ് ആന്റിന (ANITA) എന്ന ബലൂൺ പരീക്ഷണം ഉപയോഗിച്ച് ന്യൂട്രിനോകൾ എന്ന കണികകളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് യുഎസ് ഗവേഷകരുടെ സംഘം അപ്രതീക്ഷിതമായി ഈ റേഡിയോ സിഗ്നലുകൾ കണ്ടെത്തിയത്.
മഞ്ഞിനടിയിൽ നിന്ന് ഉയർന്നുവരുന്ന ഈ സിഗ്നലുകൾ ശാസ്ത്രജ്ഞരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്. തങ്ങൾ കണ്ടെത്തിയ റേഡിയോ തരംഗങ്ങൾ 30 ഡിഗ്രി ചരിഞ്ഞ കോണിലാണ് ഉപരിതലത്തിലേക്ക് വന്നതെന്ന് പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഭൗതികശാസ്ത്ര പ്രൊഫസറായ സ്റ്റെഫാനി വിസൽ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
ഈ തരംഗങ്ങൾ ആയിരക്കണക്കിന് കിലോമീറ്റർ പാറകളിലൂടെ കടന്നുപോവുകയും പാറകളിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യേണ്ടതായിരുന്നു എന്ന് അവർ കൂട്ടിച്ചേർത്തു. വളരെ ദൂരെയുള്ള പ്രപഞ്ച സംഭവങ്ങളിൽ നിന്ന് പുറപ്പെടുന്നതും എന്നാൽ സാധാരണയായി ദ്രവ്യവുമായി പ്രതിപ്രവർത്തിക്കാത്തതുമായ ന്യൂട്രിനോകളെ കണ്ടെത്താനാണ് വിസലും സഹപ്രവർത്തകരും ശ്രമിച്ചിരുന്നത്.
കണ്ടെത്തിയ റേഡിയോ സിഗ്നലുകൾ മറ്റ് പരീക്ഷണങ്ങളിലെ ന്യൂട്രിനോ പാറ്റേണുകളുമായി ഒത്തുനോക്കിയപ്പോൾ വ്യത്യാസങ്ങൾ കണ്ടെത്താനായി. ഈ സിഗ്നലുകൾക്ക് കാരണം ഡാർക്ക് മാറ്റർ ആയിരിക്കാമെന്ന് ചില സിദ്ധാന്തങ്ങൾ പറയുന്നുണ്ടെങ്കിലും, ഐസിന് സമീപവും ചക്രവാളത്തിന് സമീപവും സംഭവിക്കുന്ന ചില രസകരമായ റേഡിയോ പ്രസരണങ്ങളെക്കുറിച്ച് തനിക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ലെന്ന് വിസൽ സമ്മതിച്ചു. എന്തായാലും ഈ നിഗൂഢത അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ ആഴങ്ങളിൽ തുടരുകയാണ്.



