ഒട്ടാവ: വെസ്റ്റ് ബാങ്കിലേക്കുള്ള യാത്രയ്ക്കിടെ കനേഡിയൻ പ്രതിനിധി സംഘത്തെ ഇസ്രായേൽ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ ഇടപെടൽ തേടി എം.പിമാർ. കാനഡയിലെ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന എം.പിമാരായ ജെന്നി ക്വാൻ, ഗുർബക്സ് സൈനി എന്നിവർ കത്തയച്ചു.
ചൊവ്വാഴ്ച അലൻബി ക്രോസിംഗിൽ വച്ചാണ് മുപ്പതംഗ പ്രതിനിധി സംഘത്തെ ഇസ്രായേൽ ഉദ്യോഗസ്ഥർ തടഞ്ഞത്. മണിക്കൂറുകളോളം നീണ്ട പരിശോധനയ്ക്കിടെ ഓന്റാറിയോയിൽ നിന്നുള്ള ലിബറൽ എം.പി ഇഖ്റ ഖാലിദിനെ ഇസ്രായേൽ അതിർത്തി രക്ഷാ ഉദ്യോഗസ്ഥർ തള്ളിയതായും മോശമായി പെരുമാറിയതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
സംഘത്തെ വെസ്റ്റ് ബാങ്കിലേക്ക് കടക്കാൻ അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു.
‘ദി കനേഡിയൻ മുസ്ലിം വോട്ട്’ എന്ന സംഘടനയാണ് ഈ യാത്ര സ്പോൺസർ ചെയ്തത്. എന്നാൽ, ഈ സംഘടനയ്ക്ക് ഭീകരവാദ ബന്ധമുള്ള ഗ്രൂപ്പുകളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് ഇസ്രായേൽ എംബസിയുടെ വിശദീകരണം. ഈ ആരോപണം തള്ളിക്കളഞ്ഞ പ്രതിനിധി സംഘം, തങ്ങൾ നേരിട്ട മോശം പെരുമാറ്റത്തിൽ ഔദ്യോഗികമായ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടു.
ഭാവിയിൽ കാനഡയിലെ ജനപ്രതിനിധികൾക്കോ പൗരന്മാർക്കോ ഇസ്രായേൽ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരത്തിലുള്ള ഭീഷണികളോ ശാരീരികമായ അതിക്രമങ്ങളോ നേരിടേണ്ടി വരില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും എം.പിമാർ കത്തിൽ ആവശ്യപ്പെട്ടു. കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്രപരമായ ഇടപെടൽ അത്യാവശ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ട്. കനേഡിയൻ സംഘത്തോടുണ്ടായ മോശം പെരുമാറ്റത്തിൽ കാനഡ തങ്ങളുടെ പ്രതിഷേധം ഇസ്രായേലിനെ അറിയിച്ചതായി മന്ത്രി അനിത ആനന്ദ് പറഞ്ഞു. പ്രതിനിധി സംഘവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സംഭവത്തിൽ ഇസ്രായേൽ സർക്കാർ കൂടുതൽ വ്യക്തത നൽകണമെന്നാണ് എം.പിമാരുടെ നിലപാട്. നയതന്ത്ര തലത്തിൽ ഈ വിഷയം ചർച്ചയാകുന്നതോടെ കാനഡ-ഇസ്രായേൽ ബന്ധത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായേക്കും.
mps-ask-anand-to-get-answers-from-israel-after-west-bank-delegation-denied
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



