ടെഹറാൻ: ഇറാനിലെ ആഭ്യന്തര സാഹചര്യം സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. വിദ്യാർത്ഥികളടക്കം ഏകദേശം 9,000 ഇന്ത്യക്കാരാണ് നിലവിൽ ഇറാനിലുള്ളത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്.
ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാക്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഫോണിൽ സംസാരിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാൻ ഇന്ത്യ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതിനാൽ, പ്രത്യേക വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
നിലവിൽ ടെഹറാൻ, ഇസ്ഫഹാൻ എന്നീ നഗരങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇവർക്ക് എപ്പോൾ വേണമെങ്കിലും യാത്ര തിരിക്കാൻ തയ്യാറായിരിക്കണമെന്ന നിർദ്ദേശം ഇന്ത്യൻ എംബസി നൽകിക്കഴിഞ്ഞു. എന്നാൽ ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത് പൗരന്മാരുമായി ബന്ധപ്പെടുന്നതിന് എംബസിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇറാൻ വ്യോമമേഖല അടച്ചത് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയിലേക്കുള്ള മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ ഇതിനോടകം റദ്ദാക്കി. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്കും മധ്യേഷ്യയിലേക്കും പോകുന്ന വിമാനങ്ങൾക്ക് വ്യോമപാത മാറിയത് മൂലം യാത്രാസമയം ഒരു മണിക്കൂറിലധികം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
അമേരിക്കൻ ആക്രമണ ഭീഷണി നിലവിൽ കുറവാണെങ്കിലും ഇറാന്റെ ഉൾപ്രദേശങ്ങളിലെ ക്രമസമാധാന നില തകരാറിലാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാൻ അധികൃതരുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Movement to evacuate Indians from Iran; Air Force assistance may be sought, Ministry of External Affairs issues alert


