ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ശൈത്യക്കാറ്റിലും മഞ്ഞുവീഴ്ചയിലും പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്. റോഡ് ഐലൻഡ്, മസാച്ചുസെറ്റ്സ് സംസ്ഥാനങ്ങളിൽ പലയിടത്തും 33 ഇഞ്ചോളം (83 സെന്റിമീറ്റർ) മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ മാത്രം 19 ഇഞ്ചിലധികം മഞ്ഞാണ് വീണത്. കാലാവസ്ഥാ പ്രവചനങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് പെയ്തിറങ്ങിയ ഈ മഞ്ഞുവീഴ്ച കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമായി മാറിക്കഴിഞ്ഞു.
റോഡ് ഐലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രൊവിഡൻസിൽ 33 ഇഞ്ച് മഞ്ഞാണ് വീണത്. ഇത് 1978 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 28.6 ഇഞ്ച് എന്ന റെക്കോർഡിനെയാണ് മറികടന്നത്. മസാച്ചുസെറ്റ്സ്, ന്യൂജേഴ്സി തുടങ്ങിയിടങ്ങളിൽ ആറ് ലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. മസാച്ചുസെറ്റ്സിൽ മാത്രം മൂന്ന് ലക്ഷത്തോളം പേർ ഇരുട്ടിലായി. മരങ്ങൾ കടപുഴകി വീണതും മഞ്ഞുകൂനകൾ രൂപപ്പെട്ടതും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് തടസ്സമാകുന്നുണ്ട്.
യാത്രാ സാഹചര്യങ്ങൾ അതീവ ദുഷ്കരമായതോടെ വിവിധ സംസ്ഥാനങ്ങളിൽ അടിയന്തര ഗതാഗത നിരോധനം ഏർപ്പെടുത്തി. റോഡ് ഐലൻഡ്, കണക്റ്റിക്കട്ട് എന്നിവിടങ്ങൾക്ക് പിന്നാലെ മസാച്ചുസെറ്റ്സ് ഗവർണർ മൗറ ഹീലിയും അത്യാവശ്യ യാത്രകൾക്കൊഴികെ കർശന നിരോധനം പ്രഖ്യാപിച്ചു. “റോഡുകളിൽ കാഴ്ച തീർത്തും അസ്പഷ്ടമാണ്. വാഹനങ്ങൾ കുടുങ്ങിപ്പോയാൽ രക്ഷാപ്രവർത്തകർക്ക് നിങ്ങളിലേക്ക് എത്തുക അസാധ്യമാകുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി.
ന്യൂയോർക്ക് നഗരത്തിലും ഉച്ചവരെ ഗതാഗതത്തിന് കർശന നിയന്ത്രണമുണ്ടായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന മുന്നൂറിലധികം വാഹനങ്ങളാണ് പ്രൊവിഡൻസിൽ മാത്രം നീക്കം ചെയ്തത്. മഞ്ഞുവീഴ്ച വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു. തിങ്കളാഴ്ച മാത്രം അയ്യായിരത്തിലധികം വിമാനങ്ങളാണ് രാജ്യത്ത് റദ്ദാക്കിയത്. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ നിന്നുള്ള 98 ശതമാനം സർവീസുകളും ജെഎഫ്കെ വിമാനത്താവളത്തിലെ 91 ശതമാനം സർവീസുകളും റദ്ദാക്കി.
ബോസ്റ്റൺ, നെവാർക്ക്, ഫിലാഡൽഫിയ എന്നിവിടങ്ങളിലും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. വടക്കൻ മെയ്ൻ മുതൽ നോർത്ത് കരോലിന വരെ ശൈത്യകാല മുന്നറിയിപ്പ് നീട്ടിയിട്ടുണ്ട്. മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
More than 5,000 flights cancelled as US east coast digs out of record snow
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



