മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനോട് രണ്ട് അധിക സീറ്റുകൾ കൂടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മികച്ച മുന്നേറ്റം കണക്കിലെടുത്ത് തെക്കൻ കേരളത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് പാർട്ടി നിലപാട്. ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തിനായാണ് ലീഗ് പ്രധാനമായും അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സീറ്റ് വിഭജന ചർച്ചയുടെ ആദ്യഘട്ടത്തിലാണ് ലീഗ് നേതൃത്വം ഈ ആവശ്യം മുന്നോട്ടുവെച്ചത്.
കായംകുളത്തിന് പുറമെ എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകളിൽ നിന്ന് ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. നിലവിൽ നാല് തവണയായി സി.പി.എം കൈവശം വെച്ചിരിക്കുന്ന മണ്ഡലമാണ് കായംകുളം. മുൻപ് കോൺഗ്രസ് നേതാക്കളായ എം.എം. ഹസ്സൻ, തച്ചടി പ്രഭാകരൻ തുടങ്ങിയവർ ജയിച്ച ചരിത്രമുള്ള ഈ മണ്ഡലം ലീഗ് ഏറ്റെടുത്താൽ വിജയിപ്പിക്കാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അധിക സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിനും പൊതുവെ എതിർപ്പില്ല.
സീറ്റ് വിഭജനത്തെ ചൊല്ലി മുന്നണിയിൽ തർക്കങ്ങൾ ഒഴിവാക്കി യോജിപ്പിലെത്താനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. മറ്റ് ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം ലീഗിന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ജോസ് കെ. മാണി വിഭാഗവും എൽ.ജെ.ഡി.യും യുഡിഎഫ് വിട്ടിരുന്നു. ഇതോടെ ഒഴിഞ്ഞുകിടന്ന 14 സീറ്റുകളിൽ ആറെണ്ണം ലീഗ് ചോദിച്ചെങ്കിലും മൂന്നെണ്ണം മാത്രമാണ് മുന്നണി അനുവദിച്ചത്. കഴിഞ്ഞ തവണ ആകെ 27 സീറ്റുകളിൽ മത്സരിച്ച ലീഗ് 15 ഇടത്താണ് വിജയിച്ചത്.
അധിക സീറ്റുകൾക്കായി സമ്മർദം ചെലുത്തുമ്പോഴും മുന്നണിയെ പ്രതിസന്ധിയിലാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. മുന്നണി താത്പര്യം മുൻനിർത്തി ചില വിട്ടുവീഴ്ചകൾക്ക് പാർട്ടി തയ്യാറായേക്കുമെങ്കിലും കായംകുളം സീറ്റിന്റെ കാര്യത്തിൽ ഉറച്ചുനിൽക്കാനാണ് ലീഗ് തീരുമാനം. വരും ദിവസങ്ങളിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ സീറ്റ് വിഭജനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Assembly elections: More seats needed in South Kerala: League demands UDF



