മൊങ്ക്ടൺ : മന്ദഗതിയിലായ ശീതകാല വ്യാപാരം സജീവമാക്കാൻ ലക്ഷ്യമിട്ട് മൊങ്ക്ടണിലും തെക്കുകിഴക്കൻ ന്യൂ ബ്രൺസ്‌വിക്കിലും ഹോട്ട് ചോക്ലേറ്റ് ഫെസ്റ്റിവൽ ആരംഭിച്ചു. ഞായറാഴ്ച മുതൽ ഈ മാസം അവസാനം വരെ നീണ്ടുനിൽക്കുന്ന മേളയിൽ 15 കഫേകളും ബാറുകളും ബിസിനസ് സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ശൈത്യകാലത്ത് ചെറുകിട സ്ഥാപനങ്ങളിലെ ഉപഭോക്താക്കളുടെ കുറവ് പരിഹരിക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകയായ ആംബർ റിച്ചാർഡ്സ് അറിയിച്ചു. മേളയുടെ ഭാഗമായി ഓരോ സ്ഥാപനവും തനതായ ഹോട്ട് ചോക്ലേറ്റ് റെസിപ്പികൾ അവതരിപ്പിക്കും. ഇതിൽ ഏറ്റവും മികച്ച പാനീയത്തെ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് വോട്ട് ചെയ്യാനും അവസരമുണ്ട്.
കഴിഞ്ഞ വർഷം മേളയിൽ പങ്കെടുത്ത ഒരു സ്ഥാപനത്തിന്റെ വ്യാപാരത്തിൽ 227 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി സംഘാടകർ വ്യക്തമാക്കി. കഴിഞ്ഞ തവണ 3,200 പേർ ഹോട്ട് ചോക്ലേറ്റ് വാങ്ങിയിരുന്നതായും ഇത്തവണ ഇത് 5,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിച്ചാർഡ്സ് പറഞ്ഞു. വിൽക്കുന്ന ഓരോ ഹോട്ട് ചോക്ലേറ്റിൽ നിന്നും 50 സെന്റ് വീതം ‘എബിലിറ്റി ന്യൂ ബ്രൺസ്‌വിക്’ എന്ന സംഘടനയ്ക്ക് സംഭാവനയായി നൽകുമെന്നും അധികൃതർ അറിയിച്ചു.
മൊങ്ക്ടണിലെ ‘The Dandelion Café’, ‘LaRouère fabrique de chocolat’ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാണ്. ശൈത്യകാലത്ത് കഫേകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇത്തരം മേളകൾ സഹായിക്കുന്നതായി സ്ഥാപന ഉടമകൾ വിലയിരുത്തൽ നടത്തി. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൊക്കോ ബീൻസ് ഉപയോഗിച്ച് തദ്ദേശീയമായി നിർമ്മിക്കുന്ന ചോക്ലേറ്റുകൾ പരിചയപ്പെടുത്താൻ മേള ഉപകരിക്കുമെന്ന് ലറൗർ ഉടമ ആന്ദ്രേ കോർമിയർ വ്യക്തമാക്കി.



