ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ മുഴുവൻ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി ഖമനേയി. പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം രാജ്യത്തിന് നൽകിയ ആദ്യ സന്ദേശത്തിലാണ് അദ്ദേഹം ഇറാൻ്റെ നയം വ്യക്തമാക്കിയത്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കായി പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം സൈനിക നടപടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന സമ്മർദ തന്ത്രവും മുജ്തബ ആവർത്തിച്ചു. അയൽരാജ്യങ്ങളുമായി സഹകരണത്തിന് തയ്യാറാണെങ്കിലും അമേരിക്കൻ സൈന്യത്തിന് സൗകര്യമൊരുക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സന്ദേശത്തിൽ പറയുന്നു.
മുജ്തബയുടെ എഴുതി തയ്യാറാക്കിയ സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വഴിയാണ് പുറത്തുവിട്ടത്. അദ്ദേഹം നേരിട്ട് ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് അന്താരാഷ്ട്ര തലത്തിൽ വിവിധ അഭ്യൂഹങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. നേരത്തെയുണ്ടായ ആക്രമണങ്ങളിൽ മുജ്തബയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇറാൻ നേതൃത്വം അത് നിഷേധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മുജ്തബയുടെ സന്ദേശം ഗൾഫ് മേഖലയിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US bases in the Gulf will be destroyed, Hormuz will be closed; Mojtaba Khamenei warns



