ഇന്ത്യ – യുകെ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement – FTA) 2025 ജൂലൈ 24 വ്യാഴാഴ്ച ലണ്ടനിൽ ഒപ്പിടും. തൊഴിൽ-തീവ്ര ഉത്പന്നങ്ങളായ തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവക്ക് ഇളവുകളോടെ കയറ്റുമതി ചെയ്യാനും, ബ്രിട്ടനിൽ നിന്നുള്ള വിസ്കി, കാറുകൾ എന്നിവയുടെ ഇറക്കുമതി വില കുറയ്ക്കാനും ഈ കരാർ വഴിയൊരുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെയും സാന്നിധ്യത്തിലാകും സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഔദ്യോഗികമായി ഒപ്പിടുന്നത്. കരാർ പ്രാബല്യത്തിൽ വരുന്നതിന് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്, ഇതിന് ഏകദേശം ഒരു വർഷത്തോളം എടുത്തേക്കും. പ്രധാനമന്ത്രി മോദി ജൂലൈ 23 ബുധനാഴ്ച ബ്രിട്ടനിലേക്കും മാലിദ്വീപിലേക്കും നാല് ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030 ഓടെ 120 ബില്യൺ ഡോളറായി ഇരട്ടിയാക്കാൻ ഈ കരാർ സഹായിക്കും. ചരക്കുകൾ, സേവനങ്ങൾ, ഇന്നവേഷൻ, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട അധ്യായങ്ങൾ ഈ കരാറിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ താൽക്കാലികമായി ജോലി ചെയ്യുമ്പോൾ സാമൂഹിക സുരക്ഷാ ഫണ്ടുകളിലേക്ക് ഇരട്ട സംഭാവന നൽകുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ഇരട്ട സംഭാവന കൺവെൻഷൻ കരാറിനായുള്ള (Double Contribution Convention Agreement) ചർച്ചകളും ഇരു രാജ്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ കരാർ പ്രകാരം, 99% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ബ്രിട്ടീഷ് വിപണിയിൽ ഡ്യൂട്ടി രഹിതമായി പ്രവേശനം ലഭിക്കും. ബ്രിട്ടീഷ് വിസ്കി, ജിൻ എന്നിവയുടെ ഇറക്കുമതി തീരുവ 150% ൽ നിന്ന് 75% ആയി കുറയ്ക്കുകയും പത്ത് വർഷത്തിനുള്ളിൽ 40% ആയി കുറയ്ക്കുകയും ചെയ്യും. വാഹനങ്ങളുടെ തീരുവ 100% ൽ നിന്ന് 10% ആയി കുറയും. സൗന്ദര്യവർദ്ധക വസ്തുക്കൾ, ഏയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങൾ, മാംസം, മെഡിക്കൽ ഉപകരണങ്ങൾ, മത്സ്യം, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, ശീതളപാനീയങ്ങൾ, ചോക്ലേറ്റ്, ബിസ്കറ്റ് തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയുന്നത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യും.
ടെക്സ്റ്റൈൽസ്, സമുദ്രോത്പന്നങ്ങൾ, തുകൽ, പാദരക്ഷകൾ, കായിക ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഓട്ടോ ഭാഗങ്ങൾ, എഞ്ചിനുകൾ, ഓർഗാനിക് രാസവസ്തുക്കൾ തുടങ്ങിയ തൊഴിൽ-തീവ്ര മേഖലകളിൽ കയറ്റുമതി സാധ്യതകൾ തുറക്കും. സേവന മേഖലയിൽ, കരാർ പ്രൊഫഷണലുകളുടെ യാത്ര എളുപ്പമാക്കും.
കരാർ സേവന ദാതാക്കൾ, ബിസിനസ് സന്ദർശകർ, നിക്ഷേപകർ, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറികൾ, സ്വതന്ത്ര പ്രൊഫഷണലുകളായ യോഗ പരിശീലകർ, സംഗീതജ്ഞർ, പാചകക്കാർ തുടങ്ങിയവർക്ക് ഇത് ഗുണം ചെയ്യും. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള യുകെയിലേക്കുള്ള കയറ്റുമതി 12.6% വർധിച്ച് 14.5 ബില്യൺ ഡോളറായി. അതേസമയം ഇറക്കുമതി 2.3% വർധിച്ച് 8.6 ബില്യൺ ഡോളറിലെത്തി.



