തിരുവനന്തപുരം: കേരളത്തിൽ ബിജെപി മുഖ്യമന്ത്രിയെ അധികാരത്തിലേറ്റുകയെന്ന ലക്ഷ്യത്തോടെ ‘മിഷൻ 2026’ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും, 2024-ൽ നേടിയ 20 ശതമാനം വോട്ട് വിഹിതം 2026-ഓടെ 40 ശതമാനത്തിലേക്ക് ഉയർത്തുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചു. ശബരിമലയുടെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. കേസ് അട്ടിമറിക്കാൻ എഫ്ഐആറിൽ തന്നെ തിരിമറി നടന്നതായി ആരോപിച്ച ഷാ, അന്വേഷണം സിബിഐ പോലുള്ള നിഷ്പക്ഷമായ കേന്ദ്ര ഏജൻസികൾക്ക് വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ചു. ഈ വിഷയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണപക്ഷമായ എൽഡിഎഫും പ്രതിപക്ഷമായ യുഡിഎഫും തമ്മിൽ അഴിമതിയുടെ കാര്യത്തിൽ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പരസ്പരം അഴിമതികൾ മൂടിവെച്ച് ഇരു മുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇതിനൊരു മാറ്റം വരണമെങ്കിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അധികാരത്തിൽ വരണമെന്നും അദ്ദേഹം വാദിച്ചു. ഗൾഫ് പണത്തെ മാത്രം ആശ്രയിക്കുന്ന കേരളത്തിൻ്റെ നിലവിലെ വികസന മാതൃകയ്ക്ക് പകരം മോദി സർക്കാരിൻ്റെ സമഗ്ര വികസന മാതൃക കേരളത്തിലും നടപ്പിലാക്കണമെന്ന് അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനത്തെ ബൂത്ത് തലം മുതൽ ശക്തിപ്പെടുത്താൻ അമിത് ഷാ നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് ഇന്ന് ബിജെപി മേയർ ഉണ്ടെങ്കിൽ നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോർ കമ്മിറ്റി യോഗങ്ങളിലും എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങി. ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അമിത് ഷായ്ക്ക് അയ്യപ്പ വിഗ്രഹം ഉപഹാരമായി നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Mission 2026’: A BJP Chief Minister for Kerala; Amit Shah challenges the government on Sabarimala gold theft



