എറണാകുളം തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിനടുത്ത് പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്. മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയിൽ നിന്ന് കണ്ടെത്തിയത്.പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നാളെയാണ് പോസ്റ്റ്‌മോർട്ടം.
താൻ തന്നെയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.മുൻപും ഈ യുവതി മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കൽ കുട്ടിയ്ക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോർച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തൻകുരിശ് പൊലീസിന് മൊഴി നൽകി. കുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ നിരന്തരം കലഹം ഉണ്ടാകാറുള്ളതായി അയൽവാസികളും പറയുന്നു. വഴക്കിന് ശേഷം രണ്ട് മാസത്തോളം യുവതി സ്വന്തം വീട്ടിൽപ്പോയി നിന്നു. മാനസിക പ്രശ്‌നത്തിന്റെ ചില ലക്ഷണങ്ങളും ഇവർ കാണിച്ചതായി അയൽക്കാർ പറഞ്ഞു. കനത്ത മഴ ആദ്യഘട്ടത്തിൽ പുഴയിലെ തിരച്ചിലിന് തടസമായിരുന്നുവെങ്കിലും പിന്നീട് പുഴയിലെ ഒഴുക്ക് കുറഞ്ഞത് അനുകൂലഘടകമായി.കുട്ടുമശ്ശേരി കുറുമശ്ശേരിയിൽ നിന്നും മൂന്നുമണിക്ക് അംഗൻവാടിയിൽ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസിൽ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.



