വിനിപെഗ് സ്വദേശികളായ എറിക് ഗോതിയറും പാസ്കൽ ബ്രെറ്റണും തങ്ങളുടെ മക്കളുമായി ബാല്യകാല ഓർമ്മകൾ പുതുക്കാൻ നോപ്പിമിംഗ് പ്രവിശ്യാ പാർക്കിലേക്ക് ഈ ആഴ്ച ആദ്യമാണ് യാത്ര പുറപ്പെട്ടത്. ഗാർണർ തടാകത്തിന്റെ തീരത്ത് ശാന്തമായി തുടങ്ങിയ അവരുടെ യാത്ര, ഭീതിജനകമായ അനുഭവമായി മാറുകയായിരുന്നു. ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ബേർഡ് റിവർ പ്രദേശത്ത് ഇടിമിന്നലേറ്റ് കാട്ടുതീ പടർന്നതോടെയാണ് സ്ഥിതിഗതികൾ മാറി തുടങ്ങിയത്. തീ അതിവേഗം പടർന്നതോടെ പാർക്ക് മുഴുവൻ ഒഴിപ്പിക്കൽ ഉത്തരവ് പ്രഖ്യാപിച്ചു.
ഇതൊന്നും അറിയാതെ,
ചൊവ്വാഴ്ച സംഘം സ്റ്റേക്ക് പാകം ചെയ്യുകയും അന്നേ ദിവസം പിടിച്ച വാലൈ (മത്സ്യ ഇനം) കണ്ട് സന്തോഷിക്കുകയും ചെയ്യുന്നതിനിടെ ഒരു ഹെലികോപ്റ്റർ അവർക്ക് മുകളിൽ പ്രത്യക്ഷപ്പെട്ടു – അവരുടെ യാത്ര അപകടത്തിലാണെന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. ക്യാമ്പർമാർ അറിയാതെ, ഒരു നിർണായക വഴിത്തിരിവ് സംഭവിച്ചിരുന്നു. യാത്രയിൽ പങ്കെടുക്കാതിരുന്ന ഒരു സുഹൃത്ത്, പ്രവിശ്യയിലെ അഗ്നിബാധ അപ്ഡേറ്റുകൾ നിരന്തരം നിരീക്ഷിച്ചിരുന്നു.ഇവരുടെ യാത്രയെ പറ്റി അറിവുള്ള അദ്ദേഹം സംരക്ഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ക്യാമ്പർമാരുടെ വിദൂര സ്ഥാനം കൃത്യമായി അറിയിച്ചിരുന്നു. ഏകോപിപ്പിച്ച രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി അയച്ച ഹെലികോപ്റ്റർ, പ്രദേശം അഗ്നിബാധയ്ക്ക് വലയം ചെയ്യപ്പെടാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സംഘത്തെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഇപ്പോൾ 100,000 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന കാട്ടുതീ പാർക്കിന്റെ ഭാഗങ്ങളെ തകർത്തുകളഞ്ഞിരിക്കുകയാണ്.
അഗ്നിബാധയിൽ ഗോതിയറിന്റെയും ബ്രെറ്റണിന്റെയും വാഹനങ്ങൾ നഷ്ടപ്പെട്ടു, കൂടാതെ തങ്ങൾക്ക് പ്രിയപ്പെട്ട പ്രകൃതി സങ്കേതം തീയിൽ നശിക്കുന്നതു കണ്ടതിന്റെ വൈകാരിക ആഘാതവും നേരിടുന്നു. എന്നിരുന്നാലും, അവരെ രക്ഷിച്ചവരോടും കാട്ടുതീ നേരിടുന്ന അഗ്നിശമന സേനാംഗങ്ങളോടും ആഴത്തിലുള്ള നന്ദി അവർ പ്രകടിപ്പിച്ചു. “ഇത് ഞങ്ങളുടെ പ്രത്യേക സ്ഥലമായിരുന്നു,ഇപ്പോൾ, അതെല്ലാം ഇല്ലാതായി – അത് വളരെ വേദനാജനകമാണ്” ഗോതിയർ പറഞ്ഞു.



