ബൊഗോട്ട: കൊളംബിയയിൽ 125 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകർന്നു വീണ് 66 പേർ മരിച്ചു. രാജ്യത്തിന്റെ തെക്കൻ മേഖലയിലുള്ള പുട്ടുമായോ പ്രവിശ്യയിലെ പ്യൂർട്ടോ ലെഗുയിസാമോയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന nനിരവധി ആളുകൾക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇക്വഡോർ, പെറു അതിർത്തിക്ക് സമീപമുള്ള വനമേഖലയിലാണ് വിമാന അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത്.
ലോക്ഹീഡ് മാർട്ടിൻ നിർമ്മിത സി-130 ഹെർക്കുലീസ് വിമാനം പറന്നുയർന്ന് 1.5 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. വിമാനം തറയിൽ പതിച്ചതിനെത്തുടർന്ന് ഉള്ളിലുണ്ടായിരുന്ന വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുകയും തീപിടുത്തം ഉണ്ടാവുകയും ചെയ്തു. അപകടത്തിന് പിന്നിൽ അക്രമകാരികളായ നിയമവിരുദ്ധ സംഘങ്ങളുടെ ഇടപെടലുകൾ ഉള്ളതായി സൂചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് സൈനികരെ കണ്ടെത്താനുണ്ടെന്ന് സായുധ സേനാ മേധാവി ജനറൽ ഹ്യൂഗോ അലജാൻഡ്രോ ലോപ്പസ് ബാരെറ്റോ അറിയിച്ചു.
പരിക്കേറ്റവരെ പ്യൂർട്ടോ ലെഗുയിസാമോയിലെ പ്രാദേശിക ക്ലിനിക്കുകളിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി വലിയ നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരെ തലസ്ഥാനമായ ബൊഗോട്ടയിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും എത്തിക്കുന്നതിനായി 74 ബെഡ് സൗകര്യങ്ങളുള്ള രണ്ട് പ്രത്യേക വിമാനങ്ങൾ അയച്ചതായി വ്യോമസേനാ കമാൻഡർ കാർലോസ് ഫെർണാണ്ടോ സിൽവ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ നഗരത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അറുപതുകളുടെ അവസാനം മുതൽ കൊളംബിയൻ വ്യോമസേന സി-130 ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത പുതിയ മോഡലുകൾ ഉപയോഗിച്ച് സേന ഈ വിഭാഗം നവീകരിച്ചിരുന്നു. കഴിഞ്ഞ മാസം ബൊളീവിയൻ വ്യോമസേനയുടെ സി-130 വിമാനം എൽ ആൾട്ടോ നഗരത്തിൽ തകർന്നു വീണ് ഇരുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ അപകടങ്ങളുടെ പശ്ചാത്തലത്തിൽ വിമാനങ്ങളുടെ സാങ്കേതിക സുരക്ഷാ പരിശോധനകൾ കർശനമാക്കിയേക്കും.
Military plane crashes in Colombia: 66 dead, many injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



