പ്രശസ്ത ഹോളിവുഡ് നടനും സംവിധായകൻ ക്വെന്റിൻ ടാരന്റിനോയുടെ നിരവധി ചിത്രങ്ങളിലെ പ്രധാന താരവുമായിരുന്ന മൈക്കൽ മാഡ്സൺ (67) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മാലിബുവിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബോധരഹിതനായി കണ്ടെത്തുകയായിരുന്നുവെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
രാവിലെ 8:25-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മരണത്തിൽ അസ്വാഭാവികതകളൊന്നും ഇല്ലെന്നും, ഇത് സ്വാഭാവിക മരണമാണെന്നും അധികൃതർ വ്യക്തമാക്കി. ‘റിസർവോയർ ഡോഗ്സ്’ (Reservoir Dogs), ‘കിൽ ബിൽ വോളിയം 1 & 2’ (Kill Bill Vol. 1 & 2), ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ (Once Upon a Time in Hollywood) തുടങ്ങിയ ടാരന്റിനോ ചിത്രങ്ങളിലെ ശക്തമായ പ്രകടനങ്ങളിലൂടെയാണ് മാഡ്സൺ ലോകശ്രദ്ധ നേടിയത്. 1980-കൾ മുതൽ ഹോളിവുഡിൽ സജീവമായിരുന്ന അദ്ദേഹം, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി.
മൈക്കൽ മാഡ്സൺ ഹോളിവുഡിലെ ഒരു ഐക്കോണിക് നടനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അനേകം പേർക്ക് വലിയ നഷ്ടമായിരിക്കും എന്ന് അദ്ദേഹത്തിന്റെ മാനേജർമാരായ സൂസൻ ഫെറിസും റോൺ സ്മിത്തും പബ്ലിസിസ്റ്റ് ലിസ് റോഡ്രിഗസും പറഞ്ഞു. മാഡ്സന്റെ അഭിനയത്തിലെ തീവ്രതയും നിർഭയത്വവും അദ്ദേഹത്തെ ഹോളിവുഡിലെ ശ്രദ്ധേയനായ കലാകാരനാക്കി മാറ്റി. അദ്ദേഹത്തിന്റെ വിയോഗവാർത്ത സിനിമാലോകത്ത് വ്യാപകമായ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്.



