വിന്നിപെഗ്: മാനിറ്റോബയിൽ മീസിൽസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം. ജനുവരി രണ്ടാം വാരത്തിൽ മാത്രം 18 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതായി മാനിറ്റോബ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ 2025 ഫെബ്രുവരി മുതൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 351 ആയി ഉയർന്നു. ഇതിനുപുറമെ 30 കേസുകൾ കൂടി സംശയാസ്പദമായ പട്ടികയിലുണ്ടെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രോഗവ്യാപനത്തെത്തുടർന്ന് ഇതുവരെ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ 16 പേരും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ജനുവരി 13 നും 15 നും ഇടയിൽ വിങ്ക്ലറിലെ വാൾമാർട്ട് സൂപ്പർസെന്റർ, ഡെൽ റിയോസ് റെസ്റ്റോറന്റ്, വിന്നിപെഗിലെ ഹൊറോക്സ് ഇൻഷുറൻസ്, ഈസ്റ്റ് സെന്റ് പോൾ കേളിംഗ് ക്ലബ് എന്നിവിടങ്ങളിൽ എത്തിയവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രോഗബാധിതർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായുവിലൂടെ പകരുന്ന വൈറസ് രണ്ടു മണിക്കൂർ വരെ ഉപരിതലങ്ങളിൽ നിലനിൽക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പനി, ജലദോഷം, കണ്ണുകൾ ചുവക്കുക, വായയ്ക്കുള്ളിൽ വെളുത്ത പാടുകൾ, ചുവന്ന തടിപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മാനിറ്റോബയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 86 ശതമാനം പേരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ എടുക്കാത്തതാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് മാനിറ്റോബ ഹെൽത്ത് വിലയിരുത്തി.
ഒക്ടോബർ 2024 മുതൽ കാനഡയിലുടനീളം വസൂരി കേസുകളിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ജനുവരി 10 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 5,380 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് കാനഡ അറിയിച്ചു. വസൂരിയിൽ നിന്ന് സംരക്ഷണം ലഭിക്കാൻ വാക്സിനേഷൻ മാത്രമാണ് പോംവഴിയെന്നും എല്ലാവരും തങ്ങളുടെ ഇമ്മ്യൂണൈസേഷൻ റെക്കോർഡുകൾ പരിശോധിച്ച് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Measles outbreak intensifies in Manitoba; Health Department issues high alert



