ന്യൂഡൽഹി: ആൽബർട്ടയിൽ ചികിത്സ വൈകിയതിനെ തുടർന്ന് ഇന്ത്യൻ വംശജൻ മരിച്ച സംഭവത്തിൽ കാനഡ സർക്കാർ മറുപടി പറയണമെന്ന് വിദേശകാര്യ മന്ത്രാലയം. എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ പ്രശാന്ത് ശ്രീകുമാർ (44) എന്ന അക്കൗണ്ടന്റാണ് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. കനേഡിയൻ പൗരത്വമുള്ളയാളാണെങ്കിലും ഇന്ത്യൻ വംശജനായതിനാൽ വിഷയത്തിൽ കാനഡ ഭരണകൂടം ഗൗരവമായ അന്വേഷണം നടത്തണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രശാന്തിന് ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഗൗരവമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് എട്ട് മണിക്കൂറോളം അദ്ദേഹത്തെ എമർജൻസി റൂമിൽ ഇരുത്തുകയായിരുന്നു. കടുത്ത വേദന സഹിക്കാനാകാതെ പ്രശാന്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഉടൻ തന്നെ മരണം സംഭവിച്ചുവെന്നും പിതാവ് ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് കുട്ടികളുടെ പിതാവാണ് പ്രശാന്ത്.
കാനഡയിലെ ആരോഗ്യരംഗത്തെ വീഴ്ചകളെ പരിഹസിച്ച് ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖർ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ ശിവാങ്ക് അവസ്തി വെടിയേറ്റു മരിച്ച സംഭവത്തിലും വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. രണ്ട് സംഭവങ്ങളിലും ഇന്ത്യൻ കോൺസുലേറ്റ് കുടുംബങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
MEA reacts to death of Indian-origin man in Alberta



