റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ബുധനാഴ്ച പുലർച്ചെയുണ്ടായ വൻ മിസൈൽ-ഡ്രോൺ ആക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദ്, അൽ ഖർജ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യം വെച്ചെത്തിയ ശത്രുനീക്കങ്ങളെയാണ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദിലെ അതീവ സുരക്ഷാ മേഖലയായ എംബസി ഡിസ്ട്രിക്റ്റ് ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നു.
അൽ ഖർജ് മേഖലയിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലിനെ വ്യോമസേന തടഞ്ഞു. മിസൈൽ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ എയർബേസ് പരിസരത്ത് പതിച്ചെങ്കിലും ആർക്കും പരിക്കോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണ സാധ്യത കണക്കിലെടുത്ത് അൽ ഖർജിൽ സിവിൽ ഡിഫൻസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ഈ മേഖലയിലെ അപകടസാഹചര്യം ഒഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ ഊർജ്ജ-സൈനിക കേന്ദ്രങ്ങളെ ഉന്നമിട്ട് കിഴക്കൻ പ്രവിശ്യയിലേക്ക് എത്തിയ ആറ് ഡ്രോണുകളെയും പുലർച്ചെ തന്നെ സേന വെടിവെച്ചിട്ടു. ഇറാൻ അനുകൂല ശക്തികളുടെ നിരന്തരമായ പ്രകോപനങ്ങളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും തന്ത്രപ്രധാന ആസ്തികൾക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Massive missile-drone attack on Saudi Arabia; Air Defense Forces retaliate



