ഹോങ്കോങ്: ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 13 മരണം. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പ്രാദേശിക സമയം വൈകിട്ട് 6.20ഓടെ തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
തീ പടർന്നുപിടിച്ച കെട്ടിടങ്ങളുടെ പുറത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാർഫോൾഡിങ് വഴിയും നിർമ്മാണ വലകൾ വഴിയുമാണ് തീ അതിവേഗം മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിച്ചത്. ഏകദേശം 2,000 അപ്പാർട്ട്‌മെന്റുകളിലായി 4,800 ഓളം ആളുകൾ താമസിക്കുന്ന ഈ സമുച്ചയത്തിൽ, അപകടസമയം നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. തീയണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി 128 അഗ്നിശമന സേനാ വാഹനങ്ങളും 57 ആംബുലൻസുകളും സ്ഥലത്ത് വിന്യസിച്ചു.
രക്ഷാപ്രവർത്തനങ്ങൾ വളരെ വെല്ലുവിളിയുള്ളതായിരുന്നു എന്ന് അഗ്നിശമന സേനാ വിഭാഗം ഡയറക്ടർ ആൻഡി യ്യൂങ് മാധ്യമങ്ങളെ അറിയിച്ചു. വൈകുന്നേരത്തോടെ തീയുടെ തീവ്രത കണക്കിലെടുത്ത് ലെവൽ 5 അലാറമായി ഉയർത്തി, ഇത് ഹോങ്കോങ്ങിലെ ഏറ്റവും ഉയർന്ന തീവ്രത നിലയാണ്. കെട്ടിടങ്ങളുടെ താപനില വളരെ ഉയർന്നതായിരുന്നു, കൂടാതെ തകർന്നുവീണ അവശിഷ്ടങ്ങളും മുള സ്കാർഫോൾഡിങ്ങും ഉള്ളത് കാരണം രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
തീപിടിത്തത്തെ തുടർന്ന് ഏകദേശം 700 ഓളം ആളുകളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീപിടിച്ച കെട്ടിടങ്ങളിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും പ്രായമായവരാണെന്നാണ് പ്രാദേശിക കൗൺസിൽ അംഗമായ ലോ ഹിയു-ഫങ് ടിവിബി എന്ന പ്രാദേശിക ചാനലിനോട് പറഞ്ഞത്. ഹോങ്കോങ്ങിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി മുളയുടെ സ്കാർഫോൾഡിങ് വ്യാപകമായി ഉപയോഗിക്കാറുണ്ട്, എന്നാൽ ഇതിന്റെ സുരക്ഷാ പ്രശ്നങ്ങൾ കാരണം പൊതുമരാമത്ത് ജോലികളിൽ നിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കാൻ സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. തീ ആദ്യം ഒരു കെട്ടിടത്തിന്റെ പുറത്തെ സ്കാർഫോൾഡിങ്ങിലാണ് ആരംഭിച്ചതെന്നും പിന്നീട് ശക്തമായ കാറ്റിന്റെ സഹായത്തോടെ മറ്റ് ബ്ലോക്കുകളിലേക്ക് പടരുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, താമസക്കാർക്ക് വേണ്ടി തായ് പോയിലെ ജില്ലാ ഉദ്യോഗസ്ഥർ താത്കാലിക ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്.



