ഒട്ടാവ: കാനഡയിൽ ആയിരക്കണക്കിന് സർക്കാർ ജോലികളും വിവിധ പൊതുപദ്ധതികളും വെട്ടിക്കുറയ്ക്കുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തുവിട്ട വകുപ്പുതല രേഖകളിലാണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുസേവന മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഭരണച്ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി ഏകദേശം 40,000 തസ്തികകൾ ഇല്ലാതാക്കാനാണ് നീക്കം. ഇത് പൊതുസേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വകുപ്പിൽ നിന്ന് മാത്രം 2029-ഓടെ 15,000-ത്തിലധികം ജീവനക്കാരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പകരമായി ആന്തരിക പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും എഐ അധിഷ്ഠിത സംവിധാനങ്ങൾ നടപ്പിലാക്കാനും വകുപ്പ് തീരുമാനിച്ചു. എന്നാൽ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ഇൻസ്പെക്ടർമാർ തുടങ്ങിയ നിർണായക തസ്തികകൾ ഇല്ലാതാകുന്നത് രാജ്യത്തെ സാങ്കേതിക മേഖലയെ തളർത്തുമെന്ന് പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി പബ്ലിക് സർവീസ് ഓഫ് കാനഡ (PIPSC) മുന്നറിയിപ്പ് നൽകി. ജോലിഭാരം കുറയാതെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സേവനങ്ങളെ തടസ്സപ്പെടുത്തുമെന്ന് പിഎസ്എസി (PSAC) ഭാരവാഹികളും ആരോപിച്ചു.
സർക്കാരിന്റെ ഈ പുതിയ നീക്കം പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണ പദ്ധതികളെയും സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിൽ (ECCC) നിന്ന് 1,400-ഓളം ജോലികൾ ഒഴിവാക്കുന്നത് കാർബൺ വിമുക്ത ലക്ഷ്യങ്ങളോടുള്ള സർക്കാരിന്റെ പിൻവാങ്ങലാണെന്ന് പരിസ്ഥിതി പ്രവർത്തകർ വിമർശിക്കുന്നു. ഇതിനകം തന്നെ രാജ്യത്തെ പ്രധാന പരിസ്ഥിതി പദ്ധതിയായ ‘ലോ കാർബൺ ഇക്കോണമി ഫണ്ട്’ അവസാനിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആനുകൂല്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലും മറ്റും താൽക്കാലികമായി ആരംഭിച്ച പദ്ധതികൾ സ്വാഭാവികമായി അവസാനിക്കുന്നതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Massive cuts to federal programs; 40,000 government positions to be eliminated, replaced by AI



