ഒട്ടാവ: കാനഡയിലെ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനുള്ള കേന്ദ്ര ഏജൻസിയായ കാനഡ റവന്യൂ ഏജൻസി (CRA) വരും മാസങ്ങളിൽ തങ്ങളുടെ 210 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. കനേഡിയൻ ഫെഡറൽ സർക്കാരിന്റെ സമഗ്രമായ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഒട്ടാവയിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്നവർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ ബാധിക്കുക.
ഫെഡറൽ ഫ്യുവൽ ചാർജ് ഉൾപ്പെടെയുള്ള ചില സർക്കാർ പദ്ധതികൾ നിർത്തലാക്കുന്നതാണ് ജീവനക്കാരെ കുറയ്ക്കാനുള്ള പ്രധാന കാരണമെന്ന് സിആർഎ വക്താവ് വ്യക്തമാക്കി. എക്സിക്യൂട്ടീവ് തസ്തികകളിൽ ഉള്ളവർക്കും അല്ലാത്തവർക്കും ജോലി നഷ്ടമാകും. നിലവിൽ 450-ലധികം ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ അപകടത്തിലാണെന്ന തരത്തിലുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ഫെഡറൽ യൂണിയനുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.2 ബില്യൺ ഡോളറിന്റെ ചെലവ് ചുരുക്കാനാണ് കാനഡ റവന്യൂ ഏജൻസി ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സർവീസസ് ടാക്സ്, ഫെഡറൽ ഫ്യുവൽ ചാർജ്, വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള കാനഡ കാർബൺ റിബേറ്റ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്ന് ഏജൻസിയുടെ 2026-27 ഡിപ്പാർട്ട്‌മെന്റൽ പ്ലാനിൽ വ്യക്തമാക്കുന്നു. കൂടാതെ കാര്യക്ഷമമല്ലാത്ത അണ്ടർ യൂസ്ഡ് ഹൗസിംഗ് ടാക്സ്, ആഡംബര നികുതി എന്നിവ നിർത്തലാക്കുന്നതിലൂടെയും വലിയ തുക ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സിആർഎയുടെ ഈ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നികുതി നിയമങ്ങൾ നടപ്പിലാക്കാനും കോടിക്കണക്കിന് രൂപയുടെ നികുതി ചോർച്ച തടയാനും സഹായിക്കുന്ന ജീവനക്കാരെയാണ് ഇപ്പോൾ ഒഴിവാക്കുന്നതെന്ന് പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി പബ്ലിക് സർവീസ് ഓഫ് കാനഡ (PIPSC) വ്യക്തമാക്കി. ‘എല്ലാവരും കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ഇത് സർക്കാരിന് പണം ലാഭിച്ചു നൽകില്ല, മറിച്ച് കൂടുതൽ നഷ്ടം വരുത്തുകയേ ഉള്ളൂ’ എന്ന് യൂണിയൻ പ്രസിഡന്റ് ഷോൺ ഒറെയ്‌ലി പ്രതികരിച്ചു.
ജീവനക്കാരെ വെട്ടിച്ചുരുക്കുമെങ്കിലും ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളിൽ ഒരു തടസ്സവും ഉണ്ടാകില്ലെന്ന് കാനഡ റവന്യൂ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രക്രിയയിൽ ജീവനക്കാർക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുമെന്നും പൗരന്മാർക്ക് ആശ്രയിക്കാവുന്ന സേവനങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഏജൻസി അറിയിച്ചു.
കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ 53,585 ആയിരുന്ന ജീവനക്കാരുടെ എണ്ണം 2026-27 ബജറ്റ് വർഷത്തോടെ 49,498 ആയും, 2028-29 ആകുമ്പോഴേക്കും 48,807 ആയും കുറയ്ക്കാനാണ് സിആർഎ പദ്ധതിയിടുന്നത്.
വിവിധ പദ്ധതികൾക്കായി മുൻ ബജറ്റുകളിൽ അനുവദിച്ച ഫണ്ട് അവസാനിക്കുന്നതാണ് ഈ വലിയ തോതിലുള്ള കുറവിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരുടെ അടുത്ത നീക്കങ്ങൾ എന്താകുമെന്ന ആശങ്കയിലാണ് കാനഡയിലെ തൊഴിൽ മേഖല.
Mass layoffs at Canada Revenue Agency; Report says more than 200 employees will lose their jobs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



