കാനഡയിൽ വിരമിക്കാൻ ഒരുങ്ങുന്നവരിൽ ഗണ്യമായ ഒരു വിഭാഗം ഇപ്പോഴും ഭവനവായ്പാ ബാധ്യതയുള്ളവരാണെന്ന് പുതിയ റോയൽ ലെപേജ് സർവേ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിരമിക്കാൻ പദ്ധതിയിടുന്നവരിൽ ഏകദേശം 29% പേർക്കും അപ്പോഴും ഭവനവായ്പാ തിരിച്ചടവ് ഉണ്ടാകുമെന്നാണ് സർവേ കണ്ടെത്തൽ. ഉയർന്ന ഭവനവില, അപ്രതീക്ഷിത സാമ്പത്തിക തിരിച്ചടികൾ, പ്രായപൂർത്തിയായ മക്കളെ സഹായിക്കേണ്ടി വരുന്നത് എന്നിവയെല്ലാമാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കടബാധ്യത ഒഴിവാക്കാനാകാത്തതായിരുന്നു എന്ന് പല വിരമിച്ചവരും പറയുന്നു. ചിലർക്ക്, കോവിഡ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം നേരത്തേ വിരമിക്കേണ്ടി വന്നു. അതേസമയം,മറ്റുചിലർ കുടുംബാംഗങ്ങളെ ഇപ്പോഴും സഹായിക്കേണ്ടി വരുന്നതിനാൽ, ജീവിതകാലം മുഴുവൻ ഭവനവായ്പാ ബാധ്യത തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
വാടകയ്ക്കൊപ്പം വരുന്ന സ്ഥിരം ചെലവുകൾ ഒഴിവാക്കാനും, പരിപാലനം കുറഞ്ഞ വീടുകളിൽ സ്വതന്ത്രമായി ജീവിക്കാനുമുള്ള ആഗ്രഹം ചില വിരമിച്ചവരെ ഭവനവായ്പ തുടരാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, വിരമിച്ചതിന് ശേഷം ഭവനവായ്പ പുതുക്കുന്നത് കർശനമായ വായ്പാ മാനദണ്ഡങ്ങൾ കാരണം പലപ്പോഴും ബുദ്ധിമുട്ടാണ്.
ഉയർന്ന വസ്തുവില,യുവതലമുറയെ സഹായിക്കാനുള്ള ആഗ്രഹം തുടങ്ങിയ വിപണി യാഥാർത്ഥ്യങ്ങളെയാണ് ഈ പ്രവണത പ്രതിഫലിപ്പിക്കുന്നതെന്ന് ടൊറോന്റോ റിയൽറ്റർ ജോൺ പസാലിസ് പറയുന്നു. സുഖകരമായ ജീവിതവും ചിലവും ദീർഘകാല സാമ്പത്തിക സ്ഥിരതയും തമ്മിൽ സന്തുലനം കണ്ടെത്താൻ പല വിരമിച്ചവരും ഇപ്പോൾ കഠിനമായ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകുകയാണ്.



