വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിലെ കുറഞ്ഞ വേതനം ഈ വർഷം ഒക്ടോബർ മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചതായി പ്രവിശ്യാ സർക്കാർ. നിലവിൽ മണിക്കൂറിന് 16 ഡോളറുള്ള കുറഞ്ഞ വേതനം 16.40 ഡോളറായാണ് ഉയർത്തുന്നത്. പ്രവിശ്യയിലെ ‘എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ്‌സ് കോഡ്’ പ്രകാരം ഓരോ വർഷവും നടത്തുന്ന വേതന പരിഷ്കരണത്തിന്റെ ഭാഗമായാണ് 40 സെന്റിന്റെ ഈ വർധനവ് ബുധനാഴ്ച പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷത്തെ പണപ്പെരുപ്പ നിരക്ക് അടിസ്ഥാനമാക്കിയാണ് പുതിയ വേതനം നിശ്ചയിച്ചിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ഫോർമുല പ്രകാരമാണ് ഈ പ്രാവശ്യം വേതന പരിഷ്കരണം നടത്തിയിട്ടുള്ളതെന്ന് പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ പ്രവിശ്യയിലെ നാൽപ്പതിനായിരത്തിലധികം വരുന്ന കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
എന്നാൽ, നിലവിലെ വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ ഈ വർധനവ് ഒന്നിനും തികയില്ലെന്ന് തൊഴിലാളി സംഘടനയായ മാനിറ്റോബ ഫെഡറേഷൻ ഓഫ് ലേബർ (MFL) പ്രതികരിച്ചു. വിന്നിപെഗ് പോലുള്ള നഗരങ്ങളിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കുറഞ്ഞത് 19.77 ഡോളറെങ്കിലും മണിക്കൂറിന് ലഭിക്കണമെന്നാണ് ഇവരുടെ വാദം. തൊഴിലാളികളെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ എത്തിക്കാൻ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തി വേതനം ഇനിയും ഉയർത്തണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Manitoba's minimum wage increases effective October 1




