150 ഡോക്ടർമാരെ എത്തിക്കുന്നതിനായി മാനിറ്റോബ സർക്കാർ ഒരു റിക്രൂട്ട്മെൻറ് കമ്പനിയുമായി ഏർപ്പെട്ട കരാർ ലക്ഷ്യം കണ്ടില്ല. രണ്ട് ഡോക്ടർമാരെ മാത്രമാണ് കമ്പനിക്ക് എത്തിക്കാൻ കഴിഞ്ഞത്. ഇതേതുടർന്ന് കരാർ റദ്ദാക്കിയതായി സർക്കാർ അറിയിച്ചു. കനേഡിയൻ ഹെൽത്ത് ലാബ്സ് എന്ന റിക്രൂട്ട്മെൻറ് സ്ഥാപനവുമായാണ് 2023-ൽ പ്രവിശ്യയിലെ മുൻ സർക്കാർ കരാർ ഒപ്പിട്ടത്. മാനിറ്റോബയിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയത്. എന്നാൽ, വാഗ്ദാനം ചെയ്ത ഡോക്ടർമാരുടെ എണ്ണത്തിൻ്റെ ഒരു ശതമാനം മാത്രമാണ് കമ്പനിക്ക് കണ്ടെത്താനായത്.
2023 ജൂലൈയിലാണ് 5.25 മില്യൺ ഡോളറിൻ്റെ കരാറിൽ സർക്കാർ ഒപ്പിടുന്നത്. കരാർ പ്രകാരം വിന്നിപെഗിൽ 50 പേരെയും വടക്കൻ മാനിറ്റോബയിൽ 50 പേരെയും മറ്റ് ഗ്രാമീണ മേഖലകളിൽ 50 പേരെയും നിയമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ബ്രിട്ടണിൽ നിന്നുള്ള രണ്ട് ഡോക്ടർമാരെ മാത്രമാണ് കമ്പനി റിക്രൂട്ട് ചെയ്തത്. ഇരുവരും വിന്നിപെഗിലാണ് ജോലിക്ക് പ്രവേശിച്ചത്. അതേസമയം, ഡോക്ടർമാരെ എത്തിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പുതുതായി നിയമിച്ച രണ്ട് ഡോക്ടർമാർക്ക് മാത്രമുള്ള തുകയായ 25,000-നും 45,000-നും ഇടയിലുള്ള ഡോളർ മാത്രമാണ് സർക്കാർ കമ്പനിക്ക് നൽകുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ പ്രതിപക്ഷ പാർട്ടിയായ പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പാർട്ടിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ, നിലവിൽ അധികാരത്തിലുള്ള എൻഡിപി പാർട്ടി മുൻ സർക്കാറിൻ്റെ ഈ കരാർ പുതുക്കിയില്ല. കനേഡിയൻ ഹെൽത്ത് ലാബ്സ് എന്ന റിക്രൂട്ട്മെൻറ് സ്ഥാപനത്തിനെതിരെ മറ്റ് പ്രവിശ്യകളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നഴ്സുമാരെ നൽകിയതിൻ്റെ പേരിൽ ന്യൂ ബ്രൺസ്‌വിക്കിലെ സർക്കാർ സ്ഥാപനങ്ങളുമായി നിയമപോരാട്ടത്തിലാണ് ഈ കമ്പനി. അതേസമയം, 2023-24 സാമ്പത്തിക വർഷത്തിൽ മാനിറ്റോബയിൽ 133 പുതിയ ഡോക്ടർമാരെ നിയമിച്ചതായി ഡോക്ടേഴ്സ് മാനിറ്റോബയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് റെക്കോർഡ് വർദ്ധനവാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, ഒരു ലക്ഷം ആളുകൾക്ക് 219 ഡോക്ടർമാർ എന്ന നിലയിൽ കാനഡയിൽ ഡോക്ടർമാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ പ്രവിശ്യയാണ് മാനിറ്റോബ.
കരാർ പാഴായതോടെ ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം കിട്ടാത്തതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി ആളുകൾ അവിടെയുണ്ട്. ഇത്തരത്തിൽ, 12 വർഷമായി ഒരു ഫാമിലി ഡോക്ടർക്ക് വേണ്ടി കാത്തിരിക്കുന്ന ബ്രിയാൻ മുള്ളർ എന്ന യുവതി സർക്കാറിൻ്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധം അറിയിച്ചു. താൻ 2013-ൽ ഫാമിലി ഡോക്ടർ ഫൈൻഡർ പ്രോഗ്രാമിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും എന്നാൽ 2021-ലാണ് വിളിവന്നതെന്നും അവർ പറഞ്ഞു. ഡോക്ടറെ ലഭ്യമല്ലെന്ന് അറിയിച്ചപ്പോൾ താൻ ആ ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വിന്നിപെഗിൽ ഡോക്ടർ ഉള്ളതിനാൽ മണിക്കൂറുകൾ യാത്ര ചെയ്താണ് ഇവർ ഡോക്ടറെ കാണാൻ പോകുന്നത്.
Manitoba recruitment failure: 150 doctors promised to come, only 2 showed up



