കാനഡയിൽ വർക്ക് പെർമിറ്റ് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മാൽർകോട്ട്ല ജില്ലയിലെ ബുല്ലാപൂർ ഗ്രാമവാസിയായ ഗുർജന്ത് സിംഗ് ആണ് അറസ്റ്റിലായത്. റാംതലി ഗ്രാമത്തിലെ കുൽദീപ് സിംഗ് എന്നയാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2022 ജൂലൈയിൽ ഗുർജന്തും ഭാര്യ ഗുർമീത് കൗറും തങ്ങളുടെ വീട്ടിലെത്തി രണ്ട് വർഷത്തെ കനേഡിയൻ വർക്ക് പെർമിറ്റ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ ആവശ്യപ്പെട്ടതായി കുൽദീപ് സിംഗ് പറയുന്നു. ഇവരെ വിശ്വസിച്ച് കുൽദീപും ഭാര്യ സർവജിത് കൗറും തങ്ങളുടെ പാസ്‌പോർട്ടുകൾ, രേഖകൾ, ഫോട്ടോകൾ എന്നിവ കൈമാറി. തുടർന്ന് പ്രതികൾ വിവിധ ഗഡുക്കളായി ബാങ്ക് വഴിയും പണമായും 21.99 ലക്ഷം രൂപ കൈപ്പറ്റി. ആറ് മാസത്തിനകം വർക്ക് പെർമിറ്റ് ലഭിക്കുമെന്ന് അവർ ഉറപ്പുനൽകിയിരുന്നതായും പരാതിയിൽ പറയുന്നു.
പുരോഗതിയെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പ്രതികൾ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് ന്യൂസിലൻഡിലേക്കുള്ള വിസ ശരിയാക്കിയെന്ന് പറഞ്ഞ് വ്യാജ വിസയുടെ പകർപ്പുകളും അയച്ചുനൽകി. 2024 ഡിസംബറിൽ കാനഡ വിസ ശരിയാക്കിയെന്ന് അവകാശപ്പെട്ട ഗുർജന്ത്, ഈ വർഷം ജനുവരിയിൽ വാട്‌സ്ആപ്പ് വഴി വിസയുടെ വ്യാജ കോപ്പി അയച്ചുനൽകുകയായിരുന്നു.
തട്ടിപ്പ് മനസ്സിലാക്കിയ ഇരകൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഗുർജന്ത് ഭീഷണിപ്പെടുത്തിയതായി പോലീസ് വക്താവ് പറഞ്ഞു. ഗുഹ്‌ല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Man arrested for Rs 22 lakh fraud on pretext of Canada work permit



