മലപ്പുറം: മലപ്പുറം ജില്ലയുടെ വികസനത്തിനും ഭരണപരമായ കാര്യക്ഷമതയ്ക്കും ജില്ലാ വിഭജനം അനിവാര്യമാണെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തിയതോടെ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏഴിലൊന്ന് ഭാഗവും വസിക്കുന്ന മലപ്പുറത്ത് നിലവിലെ ഭരണസംവിധാനങ്ങൾ ഒട്ടും പര്യാപ്തമല്ലെന്നാണ് സംഘടനയുടെ നിലപാട്.
പത്തനംതിട്ട പോലുള്ള ജില്ലകളിൽ എട്ടു മുതൽ പന്ത്രണ്ട് ലക്ഷം വരെ മാത്രം ജനങ്ങളുള്ളപ്പോൾ മലപ്പുറത്ത് അത് 47 ലക്ഷത്തോളമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ പത്തനംതിട്ടയേക്കാൾ നാലിരട്ടി ആളുകൾ മലപ്പുറത്തുണ്ടെന്നും, അതുകൊണ്ട് തന്നെ ജില്ലയെ വിഭജിക്കുക എന്നത് ജനങ്ങളുടെ മൗലികമായ ആവശ്യമാണെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു. ഭരണകർത്താക്കൾ ആഡംബര വാഹനങ്ങൾ വാങ്ങാൻ കോടികൾ ചിലവഴിക്കുമ്പോഴും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നടപ്പിലാക്കാൻ ഫണ്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരൂർ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനാണ് നിലവിൽ മുൻഗണന ലഭിക്കുന്നത്. സബ് കളക്ടർ ഓഫീസ്, ജില്ലാ ആശുപത്രി, ആർ.ഡി.ഒ തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ തിരൂരിൽ ലഭ്യമായത് പുതിയ ജില്ലാ രൂപീകരണത്തിന് വേഗത കൂട്ടുമെന്നാണ് കണക്കുകൂട്ടൽ. യു.ഡി.എഫ് എം.എൽ.എമാർക്ക് പുറമെ പി.വി. അൻവർ കൂടി ഈ ആവശ്യത്തിന് പിന്തുണ നൽകുന്നത് ചർച്ചകളെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ജില്ലയിലെ ജനസംഖ്യാനുപാതികമായി ആരോഗ്യ, ഗതാഗത മേഖലകളിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും രാത്രികാല കെ.എസ്.ആർ.ടി.സി സർവീസുകൾ ഉൾപ്പെടെ വർദ്ധിപ്പിക്കണമെന്നും മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Population 47 lakh; Malappuram district needs to be divided



