ടൊറന്റോ: ഒന്റാരിയോയിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന സർക്കാർ ധനസഹായ പദ്ധതിയായ ‘ഒസാപ്പിൽ’ (OSAP) പ്രീമിയർ ഡഗ് ഫോർഡ് സർക്കാർ വരുത്തിയ വൻ വെട്ടിക്കുറയ്ക്കൽ വലിയ രാഷ്ട്രീയ പോരിലേക്ക്. നിലവിൽ 85 ശതമാനം വരെ നൽകിയിരുന്ന ഗ്രാന്റുകൾ വെറും 25 ശതമാനമായി പരിമിതപ്പെടുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സഹായത്തിന്റെ ഭൂരിഭാഗവും തിരിച്ചടയ്ക്കേണ്ട ലോണുകളായി മാറും. സർക്കാരിന്റെ ഈ നടപടി ഒന്റാരിയോയിലെ യുവാക്കളുടെ ഭാവി തകർക്കുന്നതാണെന്നും ദരിദ്രരായ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും പ്രതിപക്ഷമായ എൻഡിപി (NDP) നേതാവ് മാരിറ്റ് സ്റ്റൈൽസ് ആരോപിച്ചു.
ക്വീൻസ് പാർക്കിൽ വിദ്യാർത്ഥി പ്രതിനിധികളോടൊപ്പം വാർത്താസമ്മേളനം നടത്തിയ മാരിറ്റ് സ്റ്റൈൽസ്, ഒന്റാരിയോയിലെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴാണ് സർക്കാരിന്റെ ഈ തിരിച്ചടിയെന്ന് ചൂണ്ടിക്കാട്ടി. തൊഴിലവസരങ്ങൾ കുറഞ്ഞ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് വിദ്യാർത്ഥികളുടെ കടക്കെണിക്ക് കാരണമെന്ന ഡഗ് ഫോർഡിന്റെ പരാമർശത്തെ അവർ രൂക്ഷമായി വിമർശിച്ചു. “ബാസ്കറ്റ് വീവിംഗ് (കൊട്ട നെയ്യൽ) പോലുള്ള കോഴ്സുകൾ പഠിച്ചിട്ട് കാര്യമില്ല” എന്ന പ്രീമിയറുടെ പരിഹാസം യാഥാർത്ഥ്യബോധമില്ലാത്തതാണെന്നും, ആരോഗ്യമേഖലയിലും നിർമ്മാണ മേഖലയിലും പോലും ആവശ്യത്തിന് തൊഴിലില്ലാത്തതാണ് യഥാർത്ഥ പ്രശ്നമെന്നും സ്റ്റൈൽസ് തുറന്നടിച്ചു.
അതേസമയം, തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന നിലപാടാണ് പ്രീമിയർ ഡഗ് ഫോർഡ് സ്വീകരിച്ചത്. വിദ്യാർത്ഥികൾ സാമ്പത്തിക വളർച്ചയുള്ള മേഖലകളിലെ കോഴ്സുകൾ തിരഞ്ഞെടുക്കണമെന്നും നികുതിപ്പണം വെറുതെ നൽകാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ വർഷം തോറും 700 കോടി ഡോളറിന്റെ റെക്കോർഡ് നിക്ഷേപം നടത്തുന്നുണ്ടെന്നും പ്രീമിയർ അവകാശപ്പെട്ടു. ഇതിനുപുറമെ, കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന ട്യൂഷൻ ഫീസ് മരവിപ്പിക്കൽ പിൻവലിക്കാനും സർവകലാശാലകൾക്ക് ഫീസ് വർദ്ധിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇത് വിദ്യാർത്ഥികളുടെ സാമ്പത്തിക ഭാരം ഇരട്ടിയാക്കും.
സർക്കാരിന്റെ നയം സമ്പന്നർക്ക് മാത്രം ഗുണകരമാകുന്ന ഒന്നാണെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു. ട്യൂഷൻ ഫീസ് വർദ്ധനവും ഗ്രാന്റുകളിലെ കുറവും അന്താരാഷ്ട്ര വിദ്യാർത്ഥികളെയും ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും. വരും വർഷങ്ങളിൽ വിദ്യാർത്ഥികൾ വലിയ തോതിലുള്ള കടക്കെണിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് വിദ്യഭ്യാസ വിദഗ്ധരും നൽകുന്നത്. സർക്കാരിന്റെ ഈ പുതിയ സാമ്പത്തിക നയം വരും ദിവസങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
makes-my-blood-boil-stiles-bashes-premier-ford-over-osap-changes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



