ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പടരുന്ന വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഒന്നും തന്നെ പരിഗണനയിലില്ല. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുത്. വിതരണ ശൃംഖല സുരക്ഷിതമാണെന്നും ഇത്തരം ഘട്ടങ്ങളിൽ പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അഭ്യൂഹങ്ങൾ തള്ളുന്നതിനോടൊപ്പം തന്നെ സാധാരണക്കാർക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനവും സർക്കാർ നടത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് കണക്കിലെടുത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 10 രൂപയാണ് കുറച്ചത്. ഡീസലിന് മേൽ ചുമത്തിയിരുന്ന 10 രൂപ എക്സൈസ് നികുതി പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവിലയിൽ വലിയ കുറവുണ്ടാകും.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ അസ്ഥിരത തുടരുമ്പോഴും ആഭ്യന്തര വിപണിയെ സുരക്ഷിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നികുതി കുറയ്ക്കുന്നതിലൂടെ വിലക്കയറ്റം തടഞ്ഞുനിർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എണ്ണ വിതരണ കമ്പനികളുമായി കേന്ദ്രം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും വരും ദിവസങ്ങളിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
lockdown-in-india-rumours-completely-false-says-government
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




