ഇന്ത്യക്കാർക്ക് ഫിൻലൻഡ് പ്രത്യേകം സ്ഥിരതാമസ പെർമിറ്റുകൾ അനുവദിക്കുന്നു എന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ, ഇത് തെറ്റിദ്ധാരണാജനകമായ വിവരമാണ്. വാസ്തവത്തിൽ, ഈ പരസ്യങ്ങളിൽ പറയുന്നത് എല്ലാ രാജ്യക്കാർക്കും ബാധകമായ പൊതു നിയമങ്ങളാണ്. ഇന്ത്യക്കാർക്കായി പ്രത്യേക ഇളവുകളോ നിയമങ്ങളോ ഇല്ല. സ്ഥിരതാമസ പെർമിറ്റ് ലഭിക്കുന്നതിന് വിദേശികൾക്ക് ഈ നിയമങ്ങൾ ബാധകമാണ്. നോർഡിക് രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ കുടിയേറാം എന്ന് ആകർഷകമായ പരസ്യങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളും ഏജൻസികളും വ്ലോഗുകളും നിറയുന്നുണ്ട്. തൊഴിൽ, പഠന വിസകളിൽ എളുപ്പത്തിൽ പറക്കാമെന്ന വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി പലരും ചതിക്കുഴികളിൽ വീഴുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.
വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക്
ഫിൻലൻഡ് ഇപ്പോൾ ഉയർന്ന തൊഴിലില്ലായ്മ നിരക്കിനെ അഭിമുഖീകരിക്കുകയാണ്. യൂറോസ്റ്റാറ്റിന്റെ കണക്കുകൾ പ്രകാരം, ഫിൻലൻഡിലെ തൊഴിലില്ലായ്മ നിരക്ക് (9.9%) യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. സ്പെയിനിന് (10.4%) പുറകിൽ രണ്ടാം സ്ഥാനത്താണ് ഫിൻലൻഡ്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയിലും ഫിൻലൻഡിൽ വലിയ വർധനവുണ്ട്. ജൂണിൽ, 25 വയസ്സിൽ താഴെയുള്ളവരിൽ 23 ശതമാനം പേർക്കും തൊഴിലില്ലായിരുന്നു. ഇത് എസ്റ്റോണിയ, സ്പെയിൻ, സ്വീഡൻ എന്നിവയ്ക്ക് പിന്നിൽ യൂറോപ്പിലെ നാലാമത്തെ ഉയർന്ന നിരക്കാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഫിന്നിഷ് ഭാഷയുടെ ആവശ്യകതയും നിലവിലെ തൊഴിലില്ലായ്മയും കാരണം, യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലികൾ പോലും ലഭിക്കാത്ത അവസ്ഥയാണ്. യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ജോലി ലഭിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു. യുക്രെയ്ൻ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള ഉയർന്ന പലിശനിരക്കുകൾ എന്നിവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഫിൻലൻഡിന്റെ അയൽരാജ്യമായ സ്വീഡനും ഉയർന്ന തൊഴിലില്ലായ്മയെ നേരിടുന്നുണ്ട്, യൂറോസോണിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളിൽ ഒന്നാണിത്.
കർശനമായ നിയമങ്ങൾ, പുതിയ മാറ്റങ്ങൾ
ഫിൻലൻഡ് സർക്കാർ രാജ്യത്തെ പല നിയമങ്ങളും കർശനമാക്കുകയാണ്. സ്ഥിരതാമസ പെർമിറ്റ് നിയമങ്ങൾ പുതുക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിലവിൽ തുടർച്ചയായി ‘എ’ വിസയിൽ നാല് വർഷം താമസിച്ചാൽ പെർമിറ്റ് ലഭിക്കുമെങ്കിൽ, പുതിയ നിയമം വന്നാൽ ഇത് ആറ് വർഷമായി ഉയർന്നേക്കാം. കൂടാതെ, ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷയിൽ മതിയായ വൈദഗ്ധ്യവും രാജ്യത്ത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാക്കിയേക്കാം.പുതിയ നിയമം അനുസരിച്ച്, തൊഴിൽ അധിഷ്ഠിത താമസ പെർമിറ്റുള്ള ഒരു വിദേശിക്ക് ജോലി നഷ്ടപ്പെട്ടാൽ, പുതിയ ജോലി കണ്ടെത്താൻ മൂന്ന് മാസത്തെ സമയം മാത്രമേ ലഭിക്കൂ. ഈ സമയപരിധിക്കുള്ളിൽ ജോലി കണ്ടെത്താൻ സാധിക്കാതെ വന്നാൽ, അവരുടെ റെസിഡൻസ് പെർമിറ്റ് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. പൗരത്വം നേടുന്നതിനുള്ള നിയമങ്ങളും കൂടുതൽ കർശനമാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. നിലവിലെ ഫിന്നിഷ്/ സ്വീഡിഷ് ഭാഷാ വൈദഗ്ധ്യത്തിനു പുറമെ, പുതിയൊരു പൗരത്വ പരീക്ഷ ഏർപ്പെടുത്താനും നിർദേശമുണ്ട്. കൂടാതെ, എട്ട് വർഷം രാജ്യത്ത് താമസിച്ചാൽ മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയൂ. പഴയ നിയമം അനുസരിച്ച് ഇത് അഞ്ച് വർഷമായിരുന്നു. ഫിന്നിഷ്, സ്വീഡിഷ് ഭാഷകളല്ലാത്ത ബിരുദ പഠനങ്ങൾക്ക്, യൂറോപ്യൻ യൂണിയനും യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്കും പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസും അപേക്ഷാ ഫീസും ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണ്.
വിദേശങ്ങളിൽ പഠിക്കാനും ജോലി ചെയ്യാനുമുള്ള യുവത്വത്തിന്റെ സ്വപ്നങ്ങളെ ചില ഏജൻസികൾ ദുരുപയോഗം ചെയ്യുന്നുണ്ട്. അവർ തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാണ്. ജീവിത നിലവാരത്തിലും ‘വർക്ക് ലൈഫ്’ സന്തുലിതാവസ്ഥയിലും ഈ രാജ്യങ്ങൾ മികച്ചതാണ്. എങ്കിലും, അങ്ങോട്ടേക്കുള്ള യാത്രയ്ക്ക് മുൻപ് സ്വയം വിശദമായ പഠനം നടത്തുന്നത് പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും. ഈ രാജ്യങ്ങളിലെ വിശ്വസനീയമായ സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ നേരിട്ട് ബന്ധപ്പെട്ട് സാഹചര്യങ്ങൾ പൂർണമായി മനസ്സിലാക്കിയ ശേഷം മാത്രം തീരുമാനമെടുക്കുക. കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ, തൊഴിൽ മേഖലയിലെ പ്രാദേശിക ഭാഷാ ആവശ്യകത എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞാൽ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് രക്ഷനേടാം. അടുത്ത ഒരു വർഷത്തിന് ശേഷം തൊഴിലില്ലായ്മ നിരക്കിൽ പുരോഗതിയുണ്ടാകുമെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'Let's fly to Finland': Special permanent residence permits for Indians; Let them come and pack their boxes, we know the truth



