തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒളരി ശിവരാമപുരം ഉന്നതി പ്രദേശത്തെ താമസക്കാർക്ക് ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്ലിപ്പുകൾ വിതരണം ചെയ്തു എന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഈ സ്ലിപ്പുകൾ ഉപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിന് സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്നാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് നേതാക്കൾ ആർഡിഒയെ വിവരം അറിയിച്ചതിനെ തുടർന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു.
ഇലക്ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഡോ. ബിന്ദു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിതരണം ചെയ്യാൻ വെച്ചിരുന്ന ബാക്കി കിറ്റുകൾ ഉടൻ പിടിച്ചെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തിയത്. സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതേസമയം, രാധാകൃഷ്ണൻ എന്ന വ്യക്തി 75 കിറ്റുകൾക്കായി ഓർഡർ നൽകിയിരുന്നുവെന്നും ഇതിനോടകം പത്തോളം കിറ്റുകൾ വിതരണം ചെയ്തുവെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമ പ്രതികരിച്ചത്. എന്നാൽ ഓർഡർ നൽകിയ ആളുടെ രാഷ്ട്രീയ പശ്ചാത്തലം തനിക്കറിയില്ലെന്നും ഉടമ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ രീതിയിൽ വോട്ടിന് പണം നൽകിയതിന് ഈ പ്രദേശത്ത് കേസ് ഉണ്ടായിരുന്നു എന്ന് എൽഡിഎഫ് ആരോപിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kit for voting; BJP caught in allegations in Thrissur, police register case



