‘മാംസം കഴിക്കുന്ന ബാക്ടീരിയ’ എന്ന് അറിയപ്പെടുന്ന അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന് നാല് മരണം. യു.എസ്സിലെ ലൂയിസിയാനയിലും ഫ്ലോറിഡയിലുമാണ് സംഭവം. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാൽ മലിനമായ പച്ച ഓയ്സ്റ്റർ കഴിച്ചതാണ് രണ്ട്പേർക്ക് വിനയായത് എന്നാണ് റിപ്പോർട്ടുകൾ. ബാക്കിയുള്ള രണ്ടുപേർക്ക് കടൽവെള്ളത്തിൽ മുറിവുണ്ടായതിലൂടെയാണ് രോഗം പകർന്നതെന്നും അധികൃതർ വ്യക്തമാക്കി.
വിബ്രിയോ വൾനിഫിക്കസ് ബാധിച്ച 22 പേരെയാണ് ലൂസിയാനയിൽ ഈ വർഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇവിടെ പ്രതിവർഷം ശരാശരി ഏഴു പേർക്കാണ് രോഗം ബാധിച്ചിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് പ്രതിവർഷം മരിച്ചിരുന്നത്. ചൂടുവെള്ളത്തിൽ വളരുന്ന ഈ ബാക്ടീരിയ കൂടുതലായി കാണപ്പെടുന്നത് മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ്.
കടലിൽ കാണുന്ന ഈ ബാക്ടീരിയ മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴോ അല്ലെങ്കിൽ നന്നായി വേവിക്കാത്ത കടൽവിഭവങ്ങൾ കഴിക്കുമ്പോഴോ രോഗബാധയുണ്ടാകാം. തീരപ്രദേശത്ത് കാണുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തിൽപ്പെട്ടതാണ് വിബ്രിയോ വൾനിഫിക്കസ്.
മലിനമായ ഉപ്പുവെള്ളത്തിലിറങ്ങുമ്പോൾ തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. കടൽജീവികളെ പച്ചയ്ക്കോ വേവിക്കാതെയോ കഴിക്കുന്നതും ഹാനികരമാണ്.ധാരാളം വെള്ളം അരിച്ചെടുക്കുന്നവയാണ് ഓയ്സ്റ്ററുകൾ. അതിനാൽ, അവയുടെ ശരീരത്തിൽ ഉയർന്ന അളവിൽ ഈ ബാക്ടീരിയ അടിഞ്ഞുകൂടാം. കാഴ്ചയിലോ മണത്തിലോ രുചിയിലോ ഇവയിൽ ഈ ബാക്ടീരിയയുണ്ടോ എന്ന് തിരിച്ചറിയാൻ സാധ്യമല്ല.
അണുബാധ മാംസം കാർന്നുതിന്നുന്ന രോഗത്തിനോ രക്തത്തിലെ വിഷബാധയ്ക്കോ കാരണമായേക്കാം. ഗുരുതരമായ കേസുകളിൽ അണുബാധ അതിവേഗം പടരുകയും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിനോ മരണത്തിനോ വരെ കാരണമാകുകയും ചെയ്യും.
'Killer' bacteria in the sea: Infection after eating green oysters, four deaths in the US



