ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടതോടെ, രാജ്യത്തിന്റെ പുതിയ ഭരണത്തലവൻ ആരാകുമെന്ന ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമായി. ഖാംനഈയുടെ രണ്ടാമത്തെ മകനായ മുജ്തബ ഖാംനഈ പിൻഗാമിയായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അലി ഖാംനഈയുടെ ആറ് മക്കളിൽ രണ്ടാമനായ മുജ്തബ, നിലവിൽ ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്. ഔദ്യോഗികമായ സംസ്കാര ചടങ്ങുകൾക്ക് ശേഷം ചേരുന്ന പുരോഹിത സമിതി പുതിയ നേതാവിനെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.
മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ പദവി. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നതും സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് ആയി പ്രവർത്തിക്കുന്നതും ഈ പദവിയിലിരിക്കുന്ന വ്യക്തിയാണ്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം അയത്തുല്ല റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. അദ്ദേഹത്തിന്റെ മരണശേഷം 1989-ൽ അധികാരമേറ്റ അലി ഖാംനഈ ദീർഘകാലം ഇറാന്റെ എല്ലാ നിർണ്ണായക തീരുമാനങ്ങളുടെയും അവസാന വാക്കായി തുടർന്നു. മുജ്തബ ഖാംനഈ അധികാരമേറ്റെടുത്താൽ അത് ഇറാന്റെ നയതന്ത്ര നിലപാടുകളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ റവല്യൂഷണറി ഗാർഡ് (IRGC) പ്രതികാര നടപടികൾ ആരംഭിച്ചതായും വാർത്തകളുണ്ട്. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായേൽ കേന്ദ്രങ്ങൾക്കും നേരെ ‘ഓപ്പറേഷൻ ട്രൂത്ത്ഫുൾ പ്രോമിസ് 4’ എന്ന പേരിൽ ഇറാൻ മിസൈൽ ആക്രമണം തുടങ്ങിയതായി ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു വശത്ത് നടക്കുമ്പോഴും, മറുവശത്ത് പശ്ചിമേഷ്യൻ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്ക ശക്തമായി തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Khamenei’s second son, Mujtaba, to succeed him? Talks are active for Iran’s new supreme leader



