തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിൽ അധിക്ഷേപിക്കാനും വർഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകൾ പടച്ചുവിട്ട് സൗഹാർദ്ദത്തിന്റെ ഈ നാടിനെപ്പറ്റി തെറ്റിദ്ധാരണ പരത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് സിനിമയുടെ അണിയറയിൽ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിലെ രംഗങ്ങൾ സാമാന്യബോധമുള്ള ഏത് മലയാളിയിലും സംശയമുണ്ടാക്കുന്നതാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. നമ്മൾ ജീവിക്കുന്ന കേരളമാണോ അതോ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സൃഷ്ടിച്ചെടുത്ത ഏതെങ്കിലും സമാന്തര ലോകമാണോ ചിത്രത്തിലുള്ളതെന്ന് തോന്നിപ്പോകും. ആദ്യഭാഗത്തിൽ 32,000 സ്ത്രീകളുടെ ലവ് ജിഹാദ് കണക്ക് പറഞ്ഞ് നുണപ്രചാരണം നടത്തിയവർ, രണ്ടാം ഭാഗത്തിൽ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതുപോലുള്ള അടിസ്ഥാനരഹിതമായ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്താനും സമൂഹത്തിൽ വെറുപ്പ് വിതയ്ക്കാനുമുള്ള നീക്കമാണിതെന്ന് അദ്ദേഹം വിമർശിച്ചു.
ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണാത്ത മതേതരത്വത്തിന് പേരുകേട്ട സംസ്ഥാനമാണ് കേരളം. അത്തരമൊരു നാടിനെ വികൃതമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം കെട്ടിച്ചമച്ച കഥകളെ കേരളീയ സമൂഹം അവഗണിക്കുകയാണ് പതിവെന്നും, മലയാളികളുടെ ആ തള്ളിക്കളയൽ തന്നെയാണ് ഈ വർഗീയ നീക്കങ്ങൾക്കുള്ള ശരിയായ മറുപടിയെന്നും വേണുഗോപാൽ പറഞ്ഞു. സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ ഐക്യം തകർക്കാൻ കഴിയില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
നുണകൾ മാത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ ഭാഗത്തിന് ദേശീയ അവാർഡ് നൽകി ആദരിച്ച ബിജെപി ഭരണകൂടമാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് വളം വെച്ചുകൊടുക്കുന്നത്. ഒരു സമൂഹത്തെയാകെ അവഹേളിക്കുന്ന ഇത്തരം നുണപ്രചാരണങ്ങൾക്ക് കേന്ദ്ര സർക്കാർ ഔദ്യോഗിക അംഗീകാരം നൽകുന്നത് ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. വെറുപ്പ് വിൽക്കുന്നവർക്ക് മുന്നിൽ സ്നേഹം വിൽക്കുന്ന കടയുമായി കേരളം എന്നും നിലകൊള്ളുമെന്ന വരികളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവെച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kerala Story 2 is a lie; a planned move to spread misunderstanding, says K.C. Venugopal



