തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, 2025) നടക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയം ഉറപ്പാണെന്ന ശുഭപ്രതീക്ഷയിലാണ് പ്രധാന മുന്നണികൾ.
941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.വോട്ടെണ്ണലിനായി ബ്ലോക്ക് തലത്തിൽ ഒരുക്കിയ കേന്ദ്രങ്ങളിൽ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണുക. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമുള്ള വോട്ടെണ്ണൽ ആ നഗരസഭകളോ കോർപ്പറേഷനുകളോ കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിലായിരിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിക്കും. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം ആദ്യം പുറത്തുവരും. ജില്ലാ പഞ്ചായത്തുകളിലേത് ഉൾപ്പെടെയുള്ള സമ്പൂർണ്ണ ഫലം ഉച്ചയ്ക്ക് രണ്ട് മണിയോടെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ ഏകദേശം 74 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2.10 കോടിയോളം വോട്ടർമാരാണ് തങ്ങളുടെ അവകാശം വിനിയോഗിച്ചത്. ആര് വാഴുമെന്നറിയാനുള്ള ആകാംഷയിലാണ് കേരളം. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫ് ആധിപത്യം തുടരുമെന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ, പ്രധാന പ്രതിപക്ഷമായ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് ശതമാനം ഇന്ന് (ഡിസംബർ 12) പുറത്തുവിടും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Polling tomorrow: Kerala ready for local body election vote counting; Fronts hopeful



