തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പരസ്യപ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് ഓടിക്കയറി മുന്നണികൾ. ദേശീയ നേതാക്കളുടെ വൻ പടയാണ് അവസാനവട്ട വോട്ടഭ്യർത്ഥനയ്ക്കായി ഇന്ന് കേരളത്തിൽ ക്യാമ്പ് ചെയ്യുന്നത്. യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വടക്കൻ കേരളത്തിൽ പര്യടനം നടത്തും. കൊല്ലത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോയും ഇന്ന് നടക്കും.
എൻഡിഎയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്ത് തുടരുമ്പോൾ, മറ്റൊരു കേന്ദ്രമന്ത്രിയായ ശിവ്രാജ് സിംഗ് ചൗഹാൻ പാലക്കാട്ടെ പരിപാടികളിൽ പങ്കെടുക്കും. അതേസമയം, ഇടതുമുന്നണിയുടെ പ്രചാരണത്തിന് ഊർജ്ജം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. തുടർന്ന് വൈകിട്ട് പെരളശ്ശേരിയിൽ നടക്കുന്ന വൻ റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും.
മലപ്പുറത്ത് കനത്ത പോരാട്ടം; ലീഗ് കോട്ടകളിൽ ചുവടുറപ്പിക്കാൻ എൽഡിഎഫ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോഴും അടിത്തട്ടിൽ ശക്തമായ അടിയൊഴുക്കുകൾ പ്രകടമാണ്. ജില്ലയിലെ 16 മണ്ഡലങ്ങളിൽ 7 ഇടത്താണ് ഇത്തവണ പ്രവചനാതീതമായ കടുത്ത പോരാട്ടം നടക്കുന്നത്. പൊന്നാനി, മങ്കട, വേങ്ങര, പെരിന്തൽമണ്ണ, തിരൂർ, താനൂർ, തവനൂർ എന്നീ മണ്ഡലങ്ങളാണവ. ഇതിൽ താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾ നിലവിൽ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇവ നിലനിർത്തുന്നതിനൊപ്പം യുഡിഎഫിന്റെ ഉറച്ച കോട്ടകളായ മങ്കട, വേങ്ങര, പെരിന്തൽമണ്ണ, തിരൂർ എന്നിവ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് ഇത്തവണ പടയൊരുക്കം നടത്തുന്നത്.
ജനകീയരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത് ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. തിരൂരിലും വേങ്ങരയിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിച്ച ജനകീയ പരിപാടികളിൽ പതിനായിരങ്ങൾ പങ്കെടുത്തത് യുഡിഎഫ് കേന്ദ്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
വേങ്ങരയിലും മങ്കടയിലും അട്ടിമറി സാധ്യതകളോ?
മുസ്ലീം ലീഗിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വേങ്ങരയിൽ ഇത്തവണ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്ക് മാറ്റിയതും പകരം ശക്തനായ ക്രൗഡ് പുള്ളർ കെ.എം ഷാജിയെ വേങ്ങരയിൽ ഇറക്കിയതും എൽഡിഎഫ് സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കൽ ഉയർത്തുന്ന വെല്ലുവിളി ഭയന്നാണെന്ന ചർച്ചകൾ ലീഗ് പ്രവർത്തകർക്കിടയിൽ തന്നെയുണ്ട്. കാരുണ്യപ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്ക് സുപരിചിതനാണ് സബാഹ് എന്നത് ഇവിടെ പോരാട്ടം കടുപ്പിക്കുന്നു.
മുൻപ് ടി.കെ ഹംസയും കെ.ടി ജലീലും വി. അബ്ദുറഹിമാനുമെല്ലാം ലീഗ് കോട്ടകൾ തകർത്ത് വിജയിച്ച ചരിത്രമുള്ള മണ്ണിൽ പുതിയൊരു അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. മങ്കടയിൽ ലീഗിന്റെ മുൻ മണ്ഡലം പ്രസിഡന്റായ കുന്നത്ത് മുഹമ്മദിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സമസ്തയിലെ ഇ കെ വിഭാഗം നേതാവ് ആലിക്കുട്ടി മുസ്ലിയാർ ഈ സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമായി. സിറ്റിംഗ് എംഎൽഎയായ മഞ്ഞളാംകുഴി അലിക്ക് ഇത്തവണ ഇവിടെ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.
താനൂരും പെരിന്തൽമണ്ണയും ആർക്കൊപ്പം?
കഴിഞ്ഞ തവണ കേവലം 38 വോട്ടുകൾക്ക് കൈവിട്ടുപോയ പെരിന്തൽമണ്ണ ഇത്തവണ പിടിച്ചെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിറ്റിംഗ് എംഎൽഎ നജീബ് കാന്തപുരത്തെ നേരിടാൻ വി.പി മുഹമ്മദ് ഹനീഫയെയാണ് എൽഡിഎഫ് ഇറക്കിയിരിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്നും തിരൂരിലേക്ക് മാറിയത് മണ്ഡലം പിടിച്ചെടുക്കാനുള്ള വാശിയിലാണ്. സിറ്റിംഗ് എംഎൽഎ കുറുക്കോളി മൊയ്തീൻ തന്നെയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. താനൂരിൽ മുഹമ്മദ് സമീറിലൂടെ (എൽഡിഎഫ്) സീറ്റ് നിലനിർത്താൻ ഇടതുപക്ഷം ശ്രമിക്കുമ്പോൾ പി.കെ നവാസിലൂടെ (യുഡിഎഫ്) മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
തവനൂരിൽ കെ.ടി ജലീലും ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയും തമ്മിലാണ് പ്രധാന പോരാട്ടം. പൊന്നാനിയിൽ എൽഡിഎഫിന്റെ അഡ്വ. എം.കെ സക്കീറും യുഡിഎഫിന്റെ കെ.പി നൗഷാദലിയും ഏറ്റുമുട്ടുന്നു. ബാക്കി 9 മണ്ഡലങ്ങളിൽ യുഡിഎഫ് വലിയ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 15 ലക്ഷം വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് 10 ലക്ഷം വോട്ടുകൾ നേടിയിരുന്നു. പരമ്പരാഗത വോട്ടുബാങ്കുകളെ വിറപ്പിക്കുന്ന രീതിയിലുള്ള പ്രചാരണം മലപ്പുറത്ത് കാഴ്ചവെക്കാൻ കഴിഞ്ഞത് ഇരു മുന്നണികൾക്കും ഒരുപോലെ നിർണ്ണായകമാണ്. ആര് ചിരിക്കും ആര് കരയും എന്നറിയാൻ ഇനി ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.
Kerala reaches climax; Left storm in seven forts of Malappuram, fronts prepare for battle
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




