കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശപ്രകാരം ഇന്ന് കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിൻറെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിൻറെ വിവിധ വശങ്ങൾ വിലയിരുത്തും. മോക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കലക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കൽ, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രിൽ തുടങ്ങി പത്തോളം നിർദ്ദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് യോഗം നടന്നത്. സംസ്ഥാന പൊലീസ് മേധാവി, ഫയർ ഫോഴ്‌സ് മേധാവി, റവന്യൂ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്രം നിർദ്ദേശിച്ച പ്രകാരമുള്ള മുന്നൊരുക്കങ്ങളും നടപടികളും ഈ യോഗം വിശദമായി ചർച്ച ചെയ്തു. ജനസംഖ്യയും കേന്ദ്രം നൽകിയ മാനദണ്ഡവും പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ 244 സിവിൽ ഡിഫൻസ് ജില്ലകളെയാണ് മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സിവിൽ ഡിഫൻസ് ജില്ലകളുടെ തിരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ജില്ലകൾ ഇതുപ്രകാരം ഈ ലിസ്റ്റിൽ ഉൾപ്പെടും. പ്രതിരോധ സ്ഥാപനങ്ങൾ, പവർ ഗ്രിഡുകൾ, റിഫൈനറികൾ, തുറമുഖങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും ഇന്ന് നടക്കുന്ന മോക്ഡ്രില്ലിന്റെ ഭാഗമാകും. 1971ലാണ് രാജ്യത്ത് അവസാനമായി മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആ വർഷം തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകുകയും ചെയ്തു.
സിവിൽ ഡിഫൻസ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണം
കമ്മ്യൂണിറ്റി തല ഇടപെടലുകൾ
- റസിഡൻസ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.
- എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദേശങ്ങൾ എത്തിക്കുക.
- ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെൻറ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
- വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.
- സ്കൂളുകളിലും ബേസ്മെൻറുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.
- കമ്മ്യൂണിറ്റി വളണ്ടിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.
ഗാർഹികതല ഇടപെടലുകൾ
- മോക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
- ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.
- സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.
- എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.
- വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
- എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.
- സൈറൺ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൺ മുന്നറിയിപ്പും ചെറിയ സൈറൺ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
- പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.
- ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
- തീപിടിത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.
- ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.



