കൊച്ചി: സഭയ്ക്ക് പുറത്തുനിന്ന് വിവാഹം കഴിച്ചു എന്ന കാരണത്താൽ അംഗങ്ങളെ പുറത്താക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കേരള ഹൈക്കോടതി. ക്നാനായ കത്തോലിക്കാ സമുദായത്തിലെ എൻഡോഗമി (സമുദായത്തിനുള്ളിൽ മാത്രമുള്ള വിവാഹം) അനിവാര്യമായ മതാചാരമല്ലെന്നും, ഇതിന്റെ പേരിൽ അംഗത്വം റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ഈശ്വരൻ എസ്. അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോട്ടയം ആർച്ച്‌പാർക്കിയും മറ്റ് പ്രതികളും സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി.
മറ്റേതെങ്കിലും രൂപതയിലെ കത്തോലിക്കരെ വിവാഹം കഴിച്ചാൽ അംഗത്വം നഷ്ടമാകില്ലെന്ന ട്രയൽ കോടതി വിധി ചോദ്യം ചെയ്താണ് സഭ അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ബൈബിളോ കാനോൻ നിയമമോ ക്രിസ്തുവിന്റെ ഉപദേശങ്ങളോ എൻഡോഗമിയെ പിന്തുണയ്ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവർക്ക് വിവാഹ ചടങ്ങുകളോ മറ്റ് കൂദാശകളോ നിഷേധിക്കാനാവില്ല. എൻഡോഗമി ഒരു അടിസ്ഥാന മതാചാരമാണെന്ന് തെളിയിക്കുന്നതിൽ അപ്പീൽ നൽകിയവർ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും, ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യവും ലംഘിക്കുന്നതാണ് സഭയുടെ നടപടിയെന്ന് കോടതി വ്യക്തമാക്കി. വ്യക്തിപരമായ വിവാഹ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ സഭയ്ക്ക് നിയമപരമായി അധികാരമില്ല. മതസ്വാതന്ത്ര്യം എന്നത് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ലെന്നും, വ്യക്തിസ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കപ്പെടണമെന്നും കോടതി ഓർമ്മിപ്പിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kerala High Court says Catholics can marry outside the Knanaya Church; membership will not be lost



