ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് കേരളം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണിന്ന്. വീടുകൾ സന്ദർശിച്ചും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടും അവസാന നിമിഷം വോട്ടുകൾ അനുകൂലമാക്കാനാണ് മുന്നണികളുടെ ശ്രമം. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് കർശനമാക്കിയിട്ടുണ്ട്. 2500 ബൂത്തുകൾ പ്രശ്നബാധിതമാണെന്ന് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 140 കമ്പനി കേന്ദ്ര സേനയും 20 കമ്പനി തമിഴ്നാട് പോലീസും നിലവിൽ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഉദ്യോഗസ്ഥരും തങ്ങൾക്കുള്ള സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് തിരിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ എക്സിറ്റ് പോളുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള യാതൊരു നീക്കങ്ങളും അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മധ്യകേരളത്തിലെ 50 മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത്-വലത് മുന്നണികൾ. തൃശ്ശൂരും മണലൂരും പിടിച്ചെടുക്കാൻ സാധിക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. വടക്കൻ കേരളത്തിലും ഇത്തവണ ശക്തമായ പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. നിശബ്ദ പ്രചാരണത്തിന്റെ ഈ മണിക്കൂറുകൾ ജനവിധിയിൽ നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Kerala heads to the polling booth: Silent campaign in the state today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



