തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര അവഗണനയ്ക്കിടയിലും അതിശയിപ്പിക്കുന്ന വളർച്ചയാണ് കേരളം കൈവരിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് താഴെത്തട്ടിലുള്ള ജീവനക്കാരുടെ വേതന വർദ്ധനവിനും ക്ഷേമ പെൻഷനുകൾക്കുമാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പെൻഷനായി 14,500 കോടി രൂപയും വനിതാ സുരക്ഷാ പെൻഷനായി 3,820 കോടി രൂപയും വകയിരുത്തി. ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്ക് പ്രതിമാസം 1,000 രൂപ വർദ്ധിപ്പിച്ചപ്പോൾ സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിദിനം 25 രൂപ വർദ്ധിപ്പിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അതിന് ബദലായി ‘റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം’ (RRTS) പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ ദൂരത്തിൽ മണിക്കൂറിൽ 160-180 കി.മീ വേഗതയുള്ള അതിവേഗ റെയിൽ സർവീസാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായ തിരുവനന്തപുരം-തൃശൂർ ‘ട്രാവൻകൂർ ലൈൻ’ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ നീക്കിവെച്ചു. നാല് ഘട്ടങ്ങളിലായി 12 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനോട് ആവശ്യപ്പെടുമെന്നും സമയബന്ധിതമായി ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കുടിശ്ശികയുള്ള ഡിഎ, ഡിആർ ഗഡുക്കൾ പൂർണ്ണമായും നൽകാൻ തീരുമാനിച്ചു. ഇതിൽ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (HBA) പദ്ധതി പുനഃസ്ഥാപിക്കാനും ബജറ്റിൽ തീരുമാനമായി.
സംസ്ഥാനത്തിന്റെ ഗതാഗത-വ്യവസായ മേഖലകൾക്കായി വൻതുകയാണ് നീക്കിവെച്ചിരിക്കുന്നത്. എം.സി റോഡ് വികസനത്തിന് 5,217 കോടി രൂപയും കെഎസ്ആർടിസി നവീകരണത്തിന് 8,265 കോടി രൂപയും വകയിരുത്തി. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് ‘വി.എസ് സെന്റർ’ സ്ഥാപിക്കാൻ 20 കോടി രൂപ അനുവദിച്ചു.
ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറയ്ക്ക് പകർന്നുനൽകുന്ന ഗവേഷണ-സാംസ്കാരിക കേന്ദ്രമായാകും ഇത് പ്രവർത്തിക്കുക. ഇതിനൊപ്പം വയനാട് ഉരുൾപൊട്ടൽ ബാധിതർക്കുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തിൽ കൈമാറുമെന്നും പ്രഖ്യാപനമുണ്ട്. ആരോഗ്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളുമായി ‘മെഡിസെപ് 2.0’ ഫെബ്രുവരി 1 മുതൽ നിലവിൽ വരും. ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി വർദ്ധിപ്പിക്കുകയും കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2,516 ചികിത്സാ പാക്കേജുകളാണ് പുതിയ പദ്ധതിയിലുള്ളത്. ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപയും പമ്പ ശുചീകരണത്തിന് 30 കോടി രൂപയും അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതിക്കായി 1,000 കോടി രൂപ അധികമായി നീക്കിവെച്ചതിലൂടെ ഗ്രാമീണ മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Kerala Budget 2026 at a glance: From 12th Pay Commission to high-speed rail; Kerala on a development spree!


